എന്‍റെ നേരംപോക്കുകാര്‍!!

Monday, October 21, 2013

'ബഡായി' വിശേഷങ്ങള്‍




"ബഡായി" ഒരു തനതു കലാരൂപമാണ്‌! 
പ്രായഭേദമന്യേ അനുവര്‍ത്തിച്ചു വരുന്നതും ആര്‍ക്കും ആസ്വദിക്കാവുന്നതുമായി ഇതുപോലൊരു കല വേറെയില്ലെന്ന് പറയാം..
കൊച്ചുകുട്ടികള്‍ മുതല്‍ അപ്പൂപ്പന്മാര്‍ വരെ പയറ്റുന്ന അതിബൃഹത്തായ കളരി..
എന്‍റെയൊരു സുഹൃത്തിന്‍റെ അനിയത്തി അവളുടെ സ്കൂളിനു പിറകിലെ മലമുകളില്‍ ഓടി കളിക്കുന്ന ദിനോസര്‍ കുഞ്ഞുങ്ങളെ കാണാറുണ്ടായിരുന്നത്രെ! ഈ ഒരു കഥ എത്ര പേരോട് വേണേലും ഒരു മുഷിച്ചിലും കൂടാതെ ആവര്‍ത്തിക്കാന്‍ ആള്‍ക്ക് ഒരു മടിയുണ്ടായിരുന്നില്ല.. പക്ഷെ, ഓരോ തവണ പറയുമ്പോഴും ദിനോസറിന്‍റെ എണ്ണത്തിലോ വലിപ്പത്തിലോ ഒക്കെയായി കാര്യമായ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്ന് മാത്രം!  

പഴയ പട്ടാളക്കാരുടെ നാട്ടിലെത്തിയാലുള്ള മാരകായുധമായിട്ടാണ് ബഡായി കുപ്രസിദ്ധി നേടിയിട്ടുള്ളത്.. പട്ടാളത്തിന്നു ചാടി പോന്നവന്‍ ആണേലും അവിടെ പാചകക്കാരന്‍ ആയിരുന്നവനാണേലും ഒരു യുദ്ധം പോലും കാണാത്തവനാണേലും തന്‍റെ ശൂരത്വം നാട്ടുകാരെ പൊടിപ്പും തൊങ്ങലും കേട്ടുകേള്‍വികളും വച്ച് കഥകളാക്കി അടിച്ചിറക്കിയിരുന്നത് ഒരു കാലത്തിന്‍റെ ഗ്രാമകാഴ്ചകളായിരുന്നു.. അവര്‍ നടത്തുന്ന യഥാര്‍ത്ഥ വധം ഇതാണെങ്കിലും തെറ്റില്ലാത്ത ഒരു ആസ്വാദകവൃന്ദം ഓരോ പട്ടാളക്കാരനും സ്വന്തമായിരുന്നു എന്നത് നേര്.. ഒരു രസം!

കോളേജില്‍ എന്‍റെയൊരു സുഹൃത്ത് താനറിയാത്ത ഒരു കാര്യവുമില്ല എന്ന ഭാവക്കാരനായിരുന്നു.. ഇന്ന് ക്ലാസില്‍ എന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടായെന്നു പറഞ്ഞാല്‍ ഉടന്‍ കക്ഷി പറയും, ഇത് ഞാന്‍ ഇന്ന ആള്‍ പറഞ്ഞ് രണ്ടാഴ്ച മുന്നേ അറിഞ്ഞിട്ടുണ്ടെന്ന്! ആളുടെ വലിയ കണക്ഷന്‍സ്‌ എല്ലാരേം അറിയിക്കാനാണ് ഇതൊക്കെ.. ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ്‌ ക്രികെറ്റ് കിട്ടുമെന്ന് അവന്‍ 2010ലെ അറിഞ്ഞിരുന്നു എന്നൊക്കെ പറഞ്ഞാണ് ഞങ്ങളവനെ കളിയാക്കാറു! കോളേജ് കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്നത്തെ കളിയില്‍ കോലിയുടെ മിന്നല്‍ സെഞ്ച്വറി അവന്‍ കഴിഞ്ഞ മാസമേ അറിഞ്ഞിരുന്നു എന്നു പറഞ്ഞാകുമായിരുന്നു നാളത്തെ കളിയാക്കല്‍!!   

ചെറുപ്പത്തില്‍ ഈ ഞാനും ബഡായിയില്‍ ഞാനും ഒട്ടും മോശമായിരുന്നില്ല! രണ്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ ഞാന്‍ സ്ഥിരമായി ഇട്ടു നടക്കാറുള്ള പച്ചയില്‍ കറുപ്പും വെളുപ്പും നിറങ്ങളുള്ള ഷര്‍ട്ട് എനിക്ക് ശക്തിമാന്‍ നേരിട്ട് സമ്മാനിച്ചതാണെന്നായിരുന്നു ഞാന്‍ കൂട്ടുകാരോട് പറഞ്ഞു വച്ചിരുന്നത്!! മാറിയിടാന്‍ വേറെ ഷര്‍ട്ട് ഇല്ലാഞ്ഞിട്ടാണെന്നൊക്കെ അവരോടെന്തിനു പറയണം.. പോരാത്തതിന് ശക്തിമാന്‍ അന്നത്തെ തരംഗമായിരുന്നോണ്ട് കഥ വിശ്വസിച്ചവര്‍ക്കൊക്കെ എന്നെ വല്ല്യ ബഹുമാനമായിരുന്നു! 

ഇങ്ങനെയൊക്കെയാണെങ്കിലും സന്ദര്‍ഭത്തിന് നിരക്കാത്തതും അസഹനീയവുമായ ബഡായികള്‍ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നേക്കാം..
ഇനി പറയാന്‍ പോകുന്ന ബഡായി കഥ ഞാന്‍ പറഞ്ഞു കേട്ടതാണെങ്കിലും കഥയിലെ അല്ല, സംഭവത്തിലെ കഥാപാത്രങ്ങളെല്ലാം എനിക്ക് നേരിട്ട് പരിചയമുള്ളവരാണ്.
കഥാനായകന്‍, അവന്‍റെ നല്ല പ്രായത്തില്‍ വാ തുറന്നാല്‍ ബഡായിയെ പറയൂ! ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്‍റെ പത്തിരട്ടി തനിക്കുണ്ടെന്ന് പറയും! പറയുന്ന കാര്യത്തില്‍ കണ്ണും മൂക്കുമില്ല! പറഞ്ഞതെന്താണെന്നൊരു നോട്ടവുമില്ല.. ക്ലാസിലെ പിള്ളേര്‍ക്കൊക്കെ ആളൊരു തൊല്ലയായിരുന്നെന്നു പ്രത്യേകം പറയേണ്ടല്ലോ.. നല്ല താല്‍പര്യത്തില്‍ ആരെന്തു പറഞ്ഞാലും ഇവന് ഒടനെ അതങ്ങ് പുച്ഛിച്ചു സ്വന്തം കഥയിറക്കും..
ഒരു ദിവസം ക്ലാസില്‍ ഒരുത്തന്‍ വന്നു എല്ലാരും കേള്‍ക്കെ നല്ല സന്തോഷത്തില്‍ പറഞ്ഞു, "മച്ചാനെ, എന്‍റെ വീട്ടില്‍ 1500Wന്‍റെ പുതിയ മ്യൂസിക്‌ സിസ്റ്റം വാങ്ങി!" 
എല്ലാരും അവനെ ചുറ്റി വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങുമ്പോള്‍ കഥാനായകന് സഹിച്ചില്ല.. ഉടന്‍ ആള് തന്‍റെ വെടി പൊട്ടിച്ചു,
"ഇതാണോ വല്ല്യ കാര്യം?! എന്‍റെ വീട്ടിലെ മ്യൂസിക്‌ സിസ്റ്റം 45000Wന്‍റെയാ!!"
അവന്‍ പറഞ്ഞു തീര്‍ന്നതും കൂട്ടത്തിന്നു ആരുടെയോ നിഷ്കളങ്കമായ ചോദ്യം!

"അപ്പൊ ട്രാന്‍സ്ഫോര്‍മര്‍ നിന്‍റെ വീട്ടിലാകും ലെ?!"    

പ്ലിംഗ്!

കുറെയേറെ സമയത്തേക്ക് കഥാനായകന്‍ രംഗത്ത് നിന്നും സ്വയം വിട്ടു നിന്ന് എല്ലാര്‍ക്കും സമാധാനം കൊടുക്കുകയുണ്ടായി എന്നാണ് അന്ന് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്..
എന്താല്ലേ! 

Sunday, October 13, 2013

എല്ലാം നീ കരുതും പോലെ തന്നെ..





എല്ലാം നീ കരുതും പോലെ തന്നെ..
ഈ ജനലിനരികില്‍,
ചില്ലുകൂട്ടില്‍ പ്രകാശം പരത്തുന്ന ചന്ദ്രന്‍റെ
പുകച്ചുരുളുകള്‍ വ്യക്തത തരാത്ത പ്രതലത്തില്‍
നിന്‍റെ മുഖം ആവാഹിച്ചുകൊണ്ട് ഞാന്‍ നില്‍പ്പുണ്ട്.
ആവര്‍ത്തനത്തിന്‍റെ ഒരു വിരസതയ്ക്കും പിടികൊടുക്കാതെ..

കാലുകളില്‍ നിന്നും പടര്‍ന്നിറങ്ങിയ ചെറുവേരുകള്‍ക്ക്
ശരീരഭാരം താങ്ങാനാവാതെ വരുമ്പോള്‍
എവിടെയുമെന്നപോലെ ഇവിടെയും
ഹൃദയം അതേറ്റെടുത്തിരിക്കുന്നുവെന്നു മാത്രം.
ആ വേരുകളാണ് നിന്നിലേക് ആഴ്ത്തുവാന്‍ 
ഓരോ തവണയും പരാജയത്തിനായി ആരംഭം കുറിക്കുന്നത്!

അതല്ലെങ്കിലും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!,
നിലനില്‍പ്പുള്ള എന്തിനും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള
ശാശ്വതമല്ലാത്ത ഈ കാത്തിരിപ്പിന്,
ഋതുക്കളുടെ മാത്രം ദൂരം സ്വപ്നം കണ്ടത്
എന്നത്തെയും വിഡ്ഢിത്തം!
അതിനിനി ഒരുപക്ഷെ 
നീയെന്ന പ്രണയതീരം
ലക്‌ഷ്യം വച്ച് കുതിക്കുന്ന
എന്‍റെ മോഹങ്ങളുടെ ചെറുവഞ്ചികള്‍
നിരാശയുടെ ചുഴികളില്‍ തകര്‍ന്നടിയുന്ന ദൂരം മാത്രം..

എന്നെക്കാള്‍ നന്നായി നിനക്കറിയാമെങ്കിലും
ഒരു കാര്യം നിന്നോട് പറയാതെ വയ്യ..

നിന്നെ നഷ്ടപ്പെടുന്നുവെന്ന് തോന്നുന്ന 
ഓരോ ദിവസവും
ഓരോ നിമിഷവും
എനിക്ക് നിന്നോടുള്ള പ്രണയം
സ്വീകാര്യതയുടെ കെട്ടുകളില്‍ കിടന്നു 
വീര്‍പ്പുമുട്ടി മരിച്ചു വീഴും.
വള്ളിപടര്‍പ്പുകളില്‍ വിരിയുന്ന
നിറംമങ്ങിയ ചെറുപുഷ്പങ്ങള്‍
അലങ്കരിക്കുന്ന കല്ലറകളിലത്
അന്ത്യവിശ്രമം കൊള്ളും.. ആരുമറിയാതെ..

എന്നാല്‍
എനിക്ക് സമര്‍പ്പിക്കപ്പെട്ടവളെന്ന
കനപ്പെട്ട വിശ്വാസപ്രമാണത്തില്‍
നീ അടിയുറച്ചു നില്‍ക്കുമെങ്കില്‍
എന്‍റെ വിലക്കുകള്‍ക്ക് 
ശക്തിയില്ലാതായി തീരും!
ചന്ദ്രപ്രതലത്തില്‍ ആവാഹിച്ചെടുത്ത 
നിന്‍റെ സുന്ദരമുഖം 
മറ്റൊരു ചന്ദ്രനെന്ന പോലെ വിളങ്ങും!
എന്‍റെ ഉദ്യാനത്തില്‍ വിരിയുന്ന 
ഓരോ പുഷ്പവും 
നിന്‍റെ ചുംബനങ്ങള്‍ക്കായി കൊതിക്കും.

എന്‍റെ പ്രണയത്തിന്‍റെ അഗ്നി
ഓരോ അണുവിലും ആവര്‍ത്തിക്കപ്പെടും!

പ്രിയതമേ, എന്‍റെ പ്രണയം 
നിന്റെതാകുന്നു...
നിന്‍റെ മാത്രം! 

Wednesday, August 7, 2013

മധുരം (മലപ്പുറ)മലയാളം!

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ ഇത്രയും പ്രിയങ്കരിയായത് അവരുടെ വള്ളുവനാടന്‍ ഭാഷയിലെ വടിവൊത്ത സംസാരം കൊണ്ടാണെന്ന് കേള്‍ക്കുന്നു!
ഒരു മലപ്പുറത്തുകാരനാണ് വള്ളുവനാടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്നത് എങ്കില്‍ സംഗതി "കൊയയും"! പക്ഷെ, മലപ്പുറത്തുകാരന്‍റെ "ബാശ"യെ കുറ്റം പറയുന്നവര്‍ ഒന്ന് മനസിലാക്കണം..ഇത്രയും സിമ്പിള്‍ ആയ ആള്‍ക്കാരും സിമ്പിള്‍ ആയ ഭാഷയും ഈ ഭൂമിമലയാളത്തില്‍ എന്നല്ല, വേറൊരു നാട്ടിലും കാണൂല! 
കണ്ഠശുദ്ധി വരുത്തി, വലിച്ചു നീട്ടി കുറുക്കി, ഭംഗിയോടെ തൊടുത്തു വിടുന്ന അച്ചടി മലയാളത്തേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ പറയാനുള്ളത് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറയുന്നത്?

ഒരു ഹാജ്യാരും ഭാര്യയും ഹോട്ടെലില്‍ കയറി.. കഴിക്കാന്‍ ഓര്‍ഡര്‍ ചോദിച്ചപ്പോള്‍ ഹാജ്യാര്‍ നീണ്ട ഒരു ലിസ്റ്റ് തന്നെ കൊടുത്തു.. ഭാര്യ പറഞ്ഞത്/ ഉണ്ടാക്കിയത് ഒരു ശബ്ദം മാത്രം!
"ച്ചും!!"
എന്‍റെ ഭര്‍ത്താവ് ഓര്‍ഡര്‍ ചെയ്ത സംഗതികള്‍ തന്നെ മതി എനിക്ക് എന്ന് പറയാനാണ് ആ സ്ത്രീ അങ്ങനൊരു ശബ്ദം ഉണ്ടാക്കിയത്!
ആശയവിനിമയം സാധ്യമാകുന്നു എങ്കില്‍ ഭാഷയുടെ ധര്‍മം അവിടെ പൂര്‍ണമാകുന്നു! സായിപ്പിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, "Language is only for communication, not for the conversation!"

ഭാഷ ഇത്രേം ലോപിക്കുന്നത് വേറേവിടെയും ഇങ്ങനെ കണ്ടെന്നു വരില്ല..
"നീ" എന്ന് പറയുന്നതിനേക്കാള്‍ സുഖം "ജ്ജ്" എന്ന് പറയുമ്പോ കിട്ടും!"അവന്‍റെ" ഇവിടുത്തുകാര്‍ക്ക് "ഓന്‍റെ" ആകുന്നു! "എവിടെ" എളുപ്പത്തില്‍ "ഓടെ!" ആകുന്നു! അച്ചടിയില്‍ മലപ്പുറത്തിന്‍റെ ഭാഷയെ നെറ്റി ചുളിച്ചു കാണുന്നവര്‍ക്ക് അതിന്‍റെ പ്രായോഗികസുഖം ഓര്‍ക്കുമ്പോള്‍ ഒരിഷ്ടം തോന്നാതിരിക്കില്ല.. തെക്കന്‍ ജില്ലക്കാരുടെ സ്ലാങ്ങുകളില്‍ തോന്നുന്നതിനേക്കാള്‍ കൗതുകവും തോന്നും ഈ ഭാഷയോട്...

പക്ഷെ നേരത്തെ പറഞ്ഞ പോലെ മലപ്പുറത്തുകാരന്‍ ശുദ്ധമലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും "കൊയപ്പം" ചെയ്യും! പല മലയാളവാക്കുകളും അക്ഷരശുദ്ധിയോടെ ഉച്ചരിക്കാന്‍ ഇവിടുത്തുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നത് സത്യം.. കഷ്ടപ്പെട്ട് പറഞ്ഞോപ്പിക്കുന്ന ചിലതൊക്കെ കേട്ടാല്‍ അറിയാതെങ്കിലും ഒരു ചിരി വരുന്നത് സ്വാഭാവികം! എന്ന് മാത്രമല്ല, എത്രയൊക്കെ ശ്രമിച്ചാലും താന്‍ തുടര്‍ന്ന്‍ വരുന്ന ഭാഷാശൈലിയില്‍ നിന്ന് പൂര്‍ണമായൊരു വിടുതല്‍ അത്ര എളുപ്പവുമല്ല..

ഒരു കഥ പറയാം..

മലപ്പുറത്തെ ഒരു കാമുകി കാമുകന് വേണ്ടി കടല്‍ക്കരയില്‍ കാത്തുനില്‍ക്കുന്നു.. കാമുകന്‍ ഏറെ വൈകുന്നു.. വളിഞ്ഞ ചിരിയോടെ വന്നു നിന്ന അവനോട് കാമുകിയുടെ ശുദ്ധമലയാളം, 
"എടാ മുജീബെ, എത്ര നേരമായി ഞാന്‍ നിന്നെ കാത്തു നില്‍ക്കുന്നു! ഇത്ര നേരം "ജ്ജ് ഓടെര്‍ന്നു?!!!""  

ഇത്രേ ഉള്ളൂ മലപ്പുറം!  

Wednesday, July 24, 2013

ഹാജ്യാരുടെ കാര്‍!


ഈ കഥ എന്‍റെ സുഹൃത്ത്‌ പറഞ്ഞു തന്നതാണ്.. അവന്‍റെ നാട്ടില്‍ -കൊണ്ടോട്ടിയില്‍- ശരിക്കും സംഭാവിച്ചതാണെന്നൊക്കെ അവന്‍ പറയുന്നു! ആര്‍ക്കറിയാം!!

-മൊയ്തുഹാജി ഭൂലോക പിശുക്കനാണ്.. അറുത്തകൈ കാണിച്ചിട്ട് തേയ്ക്കാന്‍ ഒരിത്തിരി ഉപ്പു ചോദിച്ചാല്‍ അതിന്‍റെ കാശിനും കണക്കു പറഞ്ഞു കളയും! ഹാജ്യാരുടെ പിശുക്ക് കാരണം നാട്ടുകാരും വീട്ടുകാരും ഒരുപോലെ സുയിപ്പായിരുന്നു.. കാല്‍ കാശിനു ഗുണമില്ലെന്നൊക്കെ ആരേലും പറഞ്ഞു കേട്ടാല്‍ അത് മൊയ്തുഹാജിയെ കുറിച്ചാകുംന്നു സംശയം വേണ്ട! പണച്ചിലവുള്ള എന്ത് കാര്യത്തിന് ചെന്നാലും "അന്‍റെയൊന്നും വാപ്പേന്‍റെ മൊതലല്ലോ ഹമുക്കെ, ഇതൊന്നും" എന്ന ഹാജ്യാരുടെ സ്ഥിരം ചോദ്യത്തിന് മുന്നില്‍ സ്ഥിരമായി തല താഴ്ത്തി എല്ലാര്‍ക്കും മടുത്തു.. പറഞ്ഞിട്ടും ചൊറിഞ്ഞിട്ടും ഒരു കാര്യോം ഇല്ലെന്നു മനസിലാക്കി എല്ലാരും സുല്ലിട്ടു! പിശുക്കന്‍ ഹാജ്യാര്‍ക്ക് ‌ 'പച്ചവെള്ളം' എന്നൊരു പേരും കൊടുത്ത് നാട്ടുകാര് നിര്‍വൃതി അടഞ്ഞു..

മക്കളെ സൃഷ്ട്ടിക്കണ കാര്യത്തില് മാത്രം മൊയ്തുഹാജിക്ക് ഇപ്പറഞ്ഞ ഒരു പിശുക്കും ഉണ്ടാര്‍ന്നില്ല! രണ്ടു ഭാര്യമാരിലായി എണ്ണം 'പറയിപ്പിക്കുന്ന' മക്കളെ ഉണ്ടാക്കി പാരമ്പര്യമായി തനിക്ക് കൈമാറി കിട്ടിയ തറവാട് വീട് നിറയ്ക്കലായിരുന്നു ഹാജ്യാരുടെ ഇഷ്ടവിനോദം! ഉണ്ടാക്കുന്ന ശുഷ്കാന്തി പക്ഷേങ്കില് പോറ്റുന്ന കാര്യത്തില് ഉണ്ടായിരുന്നില്ലാന്നു പറയണ്ടല്ലോ.. ഇല്ലായ്മയും വല്ലായ്കയുമൊക്കെ ആയിട്ടാണേലും മക്കളൊക്കെ വളര്‍ന്നു വലുതായി.. ഒന്നാമത്തെ ഭാര്യേടെ രണ്ടാമത്തെ മോന്‍ സുലൈമാന്‍ ഗള്‍ഫില് പോയി കണ്ടമാനം കാശുണ്ടാക്കി.. സുലൈമാന്‍ തന്നെ മുന്‍കൈ എടുത്ത് അനിയന്മാരെയും ഗള്‍ഫില് കൊണ്ട് പോയി അവരേം ഒരു കരയ്ക്കാക്കി.. വീട് ഗള്‍ഫുകാരുടെ വീടായപ്പോ ആവശ്യത്തിനു തുണീം സാമാനങ്ങളുമൊക്കെ വാങ്ങി തുടങ്ങി.. വീട്ടിലെ ചിലവും കാര്യങ്ങളും മക്കള് തന്നായി.. കയ്യിന്നു കാശ് ചിലവില്ലാതായപ്പോ ഹാജ്യാര്ക്കും സന്തോഷം!

എല്ലാരും ഒരു വഴിക്കായപ്പോ സുലൈമാന് ഒരു പൂതി! ഒരു കാര്‍ വാങ്ങിക്കണം! കാര്യം വാപ്പാനോട് പറഞ്ഞപ്പോ സ്വാഭാവികമായും ഹാജ്യാര് ഉടക്കി.. ഒടുക്കം എണ്ണ അടിക്കാന്‍ വണ്ടി തന്നെ വിക്കേണ്ടി വരുമെന്നായി തുടക്കത്തിലേ മൂപ്പരുടെ നിലപാട്! മുറ്റത്ത് സ്വന്തായിട്ട്‌ ഒരു എണ്ണക്കിണര്‍ ഉണ്ടായാലും വാപ്പ ഇതേ പറയൂ എന്നറിയാവുന്ന സുലൈമാന്‍ പഞ്ചാര വര്‍ത്താനം പറഞ്ഞു നല്ലോം പൊക്കിവച്ചു സുഖിപ്പിച്ച് ഒരു വിധം ഹാജ്യാരേ സമ്മതിപ്പിച്ചു.. കൂട്ടത്തില്‍ ഡ്രൈവിംഗ് പഠിപ്പിക്കാം എന്നൊരുഗ്രന്‍ ഓഫെറും കൂടി കൊടുത്തപ്പോള്‍ ഹാജ്യാര് ഫ്ലാറ്റായി! തുറയ്ക്കലേ അന്ത്രുമാന്‍ മൊതലാളി ബെന്‍സ് കാറില്‍ ഞെളിഞ്ഞിരുന്ന് പോകണ പോലെ താനും സ്വന്തം കാറും ഓടിച്ചു അങ്ങാടിയിലൂടെ നെഞ്ചു വിരിച്ചു പോവണ ചിത്രം 70mmല്‍ മനസിലോടിയപ്പോള്‍ മൊയ്തുഹാജി വിജ്രുംഭിതനായി! (പണ്ടേ ഇതൊക്കേ ആവാമായിരുന്നു.. ഇതിപ്പൊ സ്വന്തം കാശല്ലല്ലോ!)

അങ്ങനെ തറവാട്ടില് കാറായി.. മൊയ്തുഹാജി ഡ്രൈവിങ്ങും പഠിച്ചു!

ആദ്യമൊക്കെ സര്‍ക്കീട്ട് നടത്തല് ഒരു ഹരായിരുന്നു! നാട്ടിന്‍പുറത്ത് എണ്ണം പറഞ്ഞ കാര്‍ മുതലാളിമാരില്‍ ഒരാളായതിന്‍റെ ഹുങ്ക്! പക്ഷെ, സുലൈമാന്‍ രാജ്യം വിട്ടതോടെ പണി പാളി.. പെട്രോള്‍ സ്വന്തം കയ്യിന്നു മുടക്കണം എന്നൊരവസ്ഥ വന്നു! പട്ടീടെ വാലും ഹാജ്യാരുടെ പിശുക്കും നിവരാന്‍ വ്യവസ്ഥ ഇല്ലല്ലോ! ഹാജ്യാര് സീന്‍ വിട്ടു! കാര്‍ നൈസായിട്ട് ഷെഡില്‍ കേറ്റിയിട്ട് മൂപ്പര് ചാരുകസേരയില്‍ കാലും കയറ്റിവച്ച് പഴേ ചേലില് ഇരുത്തോം തുടങ്ങി.. ഹാജ്യാരേ നന്നായി അറിയാവുന്ന നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അസ്വാഭാവികമായി ഒന്നും തോന്നീല..

ദിവസങ്ങള് കുറേ കടന്നുപോയി.. മൊയ്തുഹാജിയുടെ പഴയൊരു ചങ്ങായി കാണാന്‍ വരുന്നൂന്ന് വിളിച്ചു പറഞ്ഞു.. ചങ്ങായീടെ മുന്നില്‍ ഒന്ന് ആളാവാന്‍ വിളിച്ചോണ്ട് വരാന്‍ കാര്‍ എടുക്കാന്‍ ഹാജ്യാര് തീരുമാനിച്ചു.. ഒരുങ്ങി വന്നപ്പഴേക്കും സംഗതി വൈകി പോയി.. ചങ്ങായി അങ്ങാടിയില് കാത്തു നിക്കാന്‍ തുടങ്ങീട്ടു നേരം കുറച്ചായി.. ഹാജ്യാര് ഓടി പോയി കാര്‍ സ്റ്റാര്‍ട്ടാക്കി അങ്ങേരടെ പ്രായത്തിന് പറ്റിയ 'ഓവര്‍ സ്പീഡില്‍' അങ്ങാടിയിലേക്ക് വച്ചടിച്ചു.. വണ്ടി ഓടിച്ചോണ്ടിരിക്കുമ്പോ ഹാജ്യാര് ഒരു കാര്യം ശ്രദ്ധിച്ചു.. പോണ വഴിയിലൊക്കെ ആള്‍ക്കാര് തന്നെ നന്നായി നോക്കണുണ്ട്.. താന്‍ ആദ്യായിട്ടൊന്നുമല്ല കാറും ഓടിച്ചു ഈ വഴിയിലൊക്കെ പോണത്.. പിന്നെന്താണ് ഈ മണകുണാന്ജന്മാര്‍ ഇങ്ങനെ നോക്കണത്.. കുറച്ചു പോയപ്പോ തോന്നി നോക്കുക മാത്രല്ല, ഒരു ചെറ്യേ ചിരി കൂടിയുണ്ട് എല്ലാത്തിന്റെം മുഖത്ത്! ഹാജ്യാര്‍ക്ക്‌ ഒരു എത്തുംപിടീം കിട്ടിയില്ല.. അങ്ങാടി എത്തിയപ്പോ നാട്ടുകാര്‍ എല്ലാം കൂടി വട്ടം കൂടി നിന്ന് ചിരിയായി.. എല്ലാം കൂടി കണ്ടപ്പോ ഹാജ്യാര്‍ക്ക്‌ ദേഷ്യം ഇരച്ചു കേറി.. ആള് കാര്‍ നിര്‍ത്തി പുറത്തിറങ്ങി ചുറ്റും നോക്കി നല്ല കലിപ്പില് ഉറക്കെ വിളിച്ചു ചോദിച്ചു..

"$%^&* മക്കളെ, ഞാനെന്താടാ തുണിയില്ലാണ്ടാണാ നിക്കണത്, ഇങ്ങനെ കിളിക്കാന്‍??!"

ഉടന്‍ നാട്ടുകാരില്‍ ആരൊ വിളിച്ചു പറഞ്ഞു..

"തുണിയൊക്കെ ഉണ്ട് ഹാജ്യാരേ! പക്ഷേങ്കില് ഇങ്ങളത് മാത്രല്ല, പൊരക്കാരത്(വീട്ടുകാരുടെത്) മുയുമനും ഉണ്ട്!!!" 

പ്ലിംഗ്!

ഞെട്ടി തിരിഞ്ഞു കാറിലേക്ക് നോക്കിയ ഹാജ്യാര് കണ്ടത് ഒരു ചെറിയ ലേഡീസ് ഒണ്‍ലി ടെക്സ്റ്റയില്‍സ്!!! വീട്ടില്‍ ഭാര്യമാരും മരുമക്കളുമായുള്ള പെണ്ണുങ്ങള്‍ പുറത്തു കാണിക്കാന്‍ ഇഷ്ട്ടപ്പെടാത്ത എല്ലായിനം വസ്ത്രങ്ങളും ഭംഗിയായി, പറന്നു പോവാതിരിക്കാന്‍ പിന്‍ ചെയ്തു ഉണക്കാനിട്ടിരിക്കുന്നു കാറിന്‍റെ പുറത്ത്!!!   

വെറുതെ കിടക്കണ കാറിനു അങ്ങനേലും ഒരു ഉപകാരം ഉണ്ടാകട്ടെന്നു കരുതി കാണും പാവം സ്ത്രീജനങ്ങള്‍!!!  

Thursday, June 20, 2013

പറയാതെ പ്രായം! :)







    പ്രായം കൂടുതല്‍ തോന്നിക്കുക എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ ശരീരപ്രകൃതിയും പെരുമാറ്റവും നോക്കികണ്ട് നടത്തുന്ന ഒരു വിലയിരുത്തലാണ്. പിഞ്ചിലേ പഴുക്കുന്ന ചിലരുണ്ട്..നടപ്പിലും പ്രവര്‍ത്തിയിലും ഒരു 40-45 വയസ്സ് തോന്നിപ്പിക്കുന്ന 22 വയസ്സുള്ള 'അപ്പൂപ്പന്മാര്‍' എന്റൊപ്പം പഠിച്ചിട്ടുണ്ട്! അവരെ പരസ്യമായി "ഡോ തന്തേ!" എന്ന് സ്നേഹത്തോടെ വിളിക്കാനും അവര്‍ തിരിച്ചു തന്തയ്ക്ക് വിളിക്കുമ്പോ നിര്‍വൃതിയോടെ കേട്ട് നിക്കാനും കോളേജില്‍ ആളുണ്ട്!!  

പക്ഷെ, ഇതേ വിഷയം തന്നെ ഒരു വലിയ 'പ്രശ്നമായി' കാണുന്നവരുമുണ്ട്.. തന്നെ കാണാന്‍ ഒരുപാട് വയസ്സ് കൂടുതല്‍ തോന്നിക്കും എന്ന അപകര്‍ഷതയുമായി പുറംലോകവുമായി അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന അതിസുന്ദരനായ ഒരു സുഹൃത്ത്‌ എനിക്കുണ്ട്.. അവന്‍റെ ഗ്ലാമറിന്റെ പാതി കിട്ട്യാല്‍ കോളേജില്‍ ഒരു ലിറ്റില്‍ റോമിയോ ആയി വിലസാമായിരുന്നു എന്ന് സ്വപ്നം കണ്ടു നടക്കുമ്പോഴാണ് പഹയന് ഇമ്മാതിരി ഒരു ഏനക്കേട്!  അമ്മ പറയുംപോലെ വെറുതെയല്ല ദൈവം കുതിരയ്ക്ക് കൊമ്പ് കൊടുക്കാത്തത്! 



ഇനി നേരെ മറിച്ചാണ് ചിലരുടെ കാര്യം.. എത്ര വയസ്സുണ്ടെലും ഒരു ടീ-ഷര്‍ട്ടും ഇട്ട് 'ചെത്തുപയ്യന്‍' ആയി നടക്കുന്ന ഭാഗ്യവാന്മാര്‍! ഉദാഹരണത്തിന് മ്മടെ മമ്മുക്ക പോരെ! ഈ പ്രായത്തിലും എന്താ ഒരു ലുക്ക്! അപാര ഗ്ലാമറുള്ള അച്ഛന്‍ കാരണം ചമ്മി ചളമായ ഒരു +2 കാരന്‍റെ കഥ ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.. എന്തോ കാര്യത്തിന് അച്ഛനെ കൂട്ടി ഓഫീസില്‍ വന്ന അവനോടു "അച്ഛനെ, വിളിച്ചു വരാന്‍ പറഞ്ഞിട്ട് ചേട്ടനേം വിളിച്ചാനോടാ വരുന്നേ!" എന്നായിരുന്നത്രേ അവിടുന്നുള്ള പ്രതികരണം.. അച്ഛന്‍ ഇത്രേം ഗ്ലാമര്‍ ആയത് തന്‍റെ തെറ്റാണോ എന്നായിരുന്നു പാവം പയ്യന്‍റെ പരിഭവം! 

കഥകള്‍ വേറെയുമുണ്ട് ഒരുപാട്.. എനിക്ക് അനുഭവങ്ങള്‍ കുറവായതോണ്ട് പറഞ്ഞുകേട്ട ഒരുഗ്രന്‍ കഥ പറയാം! പറഞ്ഞയാള്‍ 25 വര്‍ഷം മുന്‍പ് സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുണ്ടായ ഒരു സംഭവകഥയാണ്! കഥ പറഞ്ഞു തന്നയാളും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവര്‍ ആകയാലും അവരില്‍ ചിലരെ എനിക്ക് ഇനിയും അഭിമുഖീകരിക്കേണ്ടതാണ് എന്ന വസ്തുത നിലനില്‍ക്കുന്നതിനാലുംയഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല..! 


** 10 F ക്ലാസില്‍ നിന്ന് ഭയങ്കര ബഹളം.. തൊട്ടടുത്ത ക്ലാസിലേക്കും ശല്യം.. പരാതി.. ഒരു രക്ഷേം ഇല്ല.. പുതിയതായി ജോയിന്‍ ചെയ്യേണ്ട അദ്ധ്യാപകന്‍ ഇതുവരേം എത്തീട്ടില്ല.. അയാള്‍ക്ക് നല്‍കാന്‍ വച്ചതാണ് ആ ക്ലാസിന്‍റെ ചുമതല.. ഡിസിപ്ലിന്‍ എന്നാല്‍ ആര്‍മിയില്‍ ഇല്ലാത്തത്ര ചിട്ടക്കാരനാണ് പ്രിന്സിപല്‍ സര്‍.. സര്‍ കോപംകൊണ്ടു വിറച്ചു.. കുപ്രസിദ്ധമായ തന്‍റെ പിടി കെട്ടിയ ചൂരല്‍ വലിച്ചെടുത്ത് സര്‍ ക്ലാസിലേക്ക് നടന്നു.. വരാന്തയിലൂടെ കുതിച്ചുവരുന്ന സാറിനെ കണ്ട് അനുവദിക്കപ്പെട്ട അളവില്‍ സംസാരിച്ചുകൊണ്ടിരുന്ന ക്ലാസിലെ പിള്ളേര് വരെ പേടിച്ചു വിറച്ച് മിണ്ടാതായി.. പക്ഷെ, 10 Fല്‍ മാത്രം കഥയൊന്നും അറിയാതെ ആഘോഷം പൊടിപൊടിച്ചു.. ഒരു നിമിഷം.. സിംഹത്തെ പോലെ ചീറികൊണ്ട് ക്ലാസിലേക്ക് കയറി ചെന്ന സാറിനെ ഒന്നേ കണ്ടോള്ളൂ.., പിള്ളേരെല്ലാം മുയല്‍കുഞ്ഞുങ്ങളെ പോലെ ഓടി കിട്ടിയ സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു.. സര്‍ വിടുമോ?! ഒടുവില്‍ പാഞ്ഞ ഹതഭാഗ്യവാന്മാര്‍ ഒരു ഏഴു പേരെ കയ്യോടെ പിടികൂടി! ചെവിയ്ക്ക് പിടിച്ച് നൈസ് ആയിട്ട് ക്ലാസിനു പുറത്തേക്കിട്ടു! പിള്ളേര്‍ വിറച്ചു നീണ്ടു ക്യൂ ആയിട്ട് നിപ്പാണ്.. ഓരോരുത്തര്‍ക്കുമുള്ളത് തിരക്കുകൂട്ടാതെ വാങ്ങിക്കാനായിട്ട്! അക്കൂട്ടത്തില്‍ മുന്‍പ് സാറിന്റെ ചൂരലിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവര്‍ ആരുമുണ്ടായിരുന്നില്ല! സര്‍ പതിവുപോലെ ഡയലോഗിന് ഒന്നും നിന്നില്ല... ചൂരല്‍ വലത്തേ കയ്യിലോട്ട് പിടിച്ചു എല്ലാരോടും കൈ നീട്ടാന്‍ പറഞ്ഞു.. വായുവില്‍ ഉയര്‍ന്നു താഴുന്ന ചൂരല്‍.. ക്ലാസിലെ ബാക്കിയുള്ള ഓരോരുത്തരും മനസ്സില്‍ എണ്ണാന്‍ തുടങ്ങി..

1,2,3,....6,7.....

8?

സര്‍ നോക്കിയപ്പോ ദേ പിന്നേം ഒരാള്‍! ആള് പക്ഷെ കൈ നീട്ടുന്നില്ല! അല്ലെങ്കിലെ ഹൈവാള്‍ട്ട് കോപത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സാറിന്റെ മുഖം പിന്നെയും ചുവന്നു.. മൂക്ക് വിറച്ചു.. അനുസരണക്കേട്‌ പൊറുക്കുന്നതെങ്ങനെ? സര്‍ തല ഉയര്‍ത്തി ആളെ നോക്കി.. പേടിച്ചു വിറച്ചു, പെരുച്ചാഴിയുടെ പോലെ തിളങ്ങുന്ന ഉണ്ടകണ്ണുകളുമായി തന്നെ നോക്കുന്നു ആ പയ്യന്‍! സാര്‍ക്ക് സര്‍വ്വ നിയന്ത്രണവും വിട്ടു..

"നിന്നോടല്ലടാ #$%^&, കൈ നീട്ടാന്‍ പറഞ്ഞത്?!"

സാറിന്റെ ശബ്ദം വരാന്തയില്‍ അലയടിച്ചു.. അത് ക്ലാസിലെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു! ഓരോ ക്ലാസുകളില്‍ നിന്നും അധ്യാപകരും കുട്ടികളും സംഗതി എന്തെന്നറിയാന്‍ എത്തി നോക്കി.. 
പയ്യന്‍റെ മുഖം ആകെകൂടി വലിഞ്ഞു മുറുകി.. ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ കരഞ്ഞു പോകും എന്നൊരവസ്ഥ!

"സര്‍..."
പാതി തൊണ്ടയില്‍ കുടുങ്ങി നിന്ന ആ വിളിയില്‍ ദയനീയതയുടെ അങ്ങേ തല വരെ ഉണ്ടായിരുന്നു..
അയാള്‍ടെ കൈകള്‍ ഉയര്‍ന്നു.. അതില്‍ ഒരു പേപ്പര്‍ ഉണ്ടാരുന്നു..

"... അപ്പോയിന്റ്മെന്റ് ലെറ്റര്‍ സര്‍....!"

ആ ക്ലാസിന്‍റെ ചുമതലയോട് കൂടി സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന പുതിയ അദ്ധ്യാപകനായിരുന്നു ആ 'പയ്യന്‍'..!!!   


---ശുഭം---

വാല്‍ക്കഷണം:പ്രായം തോന്നിക്കില്ല എന്നതിന്റെ ഗുണം ഉപയോഗപ്പെടുത്തിയ ഇതേ അദ്ധ്യാപകന്‍ ബസില്‍ സ്ഥിരമായി CT (വിദ്യാര്‍ഥികള്‍ക്കുള്ള കണസഷന്‍ ടിക്കെറ്റ്) കൊടുത്ത് പോക്കുവരവ് നടത്തിയിരുന്നതിന്റെ ഫലമായി പേരിനൊപ്പം CT എന്ന് ചേര്‍ത്താണ് പിന്‍കാലത്ത് അറിയപ്പെട്ടിരുന്നതത്രേ!!!  

Sunday, June 16, 2013

ഒരു കോഴിക്കോടന്‍ മഹിമ..


      കോഴിക്കോട്ടുകാരുടെ ആതിഥേയമര്യാദ പ്രശസ്തമാണ്.. നഗരത്തില്‍ നിങ്ങള്‍ ആദ്യമാണെങ്കില്‍, പോകാനുള്ള സ്ഥലത്തെ കുറിച്ച് സംശയം ഉണ്ടെങ്കില്‍, ആദ്യം കാണുന്ന കോഴിക്കോട്ടുകാരനോട് വഴി ചോദിച്ച്കൊള്‍ക.. ഒരു സംശയോം കൂടാതെ അനുസരിച്ചുകൊള്ളുക!
ഇത്രേം വിശ്വസിക്കാവുന്ന ഒരു നഗരം മറ്റേതെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.. ഒരു തവണയെങ്കിലും കോഴിക്കോട് വന്നിട്ടുള്ളവര്‍ ഇവിടുത്തുക്കാരുടെ സ്നേഹം അറിഞ്ഞിരിക്കുമെന്ന് 100% ഉറപ്പ്!

പക്ഷെ, പത്രാസുകാരെ കോഴിക്കൊടുകാര്‍ക്ക് ഭയങ്കര പുച്ഛമാണ്!
'ആഷ്പുഷ്' ജീവിതശൈലി കൊണ്ടുനടക്കുന്ന മിനി മദാമ്മ/സായിപ്പിനെ നോക്കി സാധാരണക്കാരനായ പഴയ കോഴിക്കോടുകാരന്‍ പറയും,
" എന്താ ഓന്റെ/ഓളെ ഒരു 'കെട'!" എന്ന്! പത്രാസിനു അവര് പറയുന്ന പേരാണ് ഈ 'കെട' എന്ന്‍! കൊച്ചുകുട്ടികളാണ് ഈ പത്രാസുകാര്‍ എങ്കില്‍ അല്‍പം വാത്സല്യത്തോടെ " ഓന്റെ ഒരു 'കുളൂസ്' കണ്ടില്ലേ" എന്നൊക്കെ പറയും!
കോഴിക്കോട് ഏറെ വളര്‍ന്നപ്പോള്‍ തദ്ദേശീയരുടെം ജീവിതശൈലികള്‍ അതിനൊത്ത് മാറി മറിഞ്ഞു.. കോഴിക്കോടുകാരും പച്ചപരിഷ്കാരികളായി.. പക്ഷെ, സഹൃദയരായ കോഴിക്കോടുകാരന്‍ എന്ന ലേബല്‍ അവര് ഒരിക്കലും തെറ്റിച്ചിട്ടില്ല.. കോഴിക്കോട് വരുന്നവരെ അവര്‍ ദൈവത്തെ എന്ന പോലെ കണ്ടു പരിചരിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ..
പക്ഷെ, രസികരായ കോഴിക്കോട്ടുകാര്‍ ആളെ 'സുയിപ്പാക്കിയ' അപൂര്‍വ്വം കഥകളും ഇല്ലാതില്ല! അതിനവര്‍ക്ക് നല്ല കാരണങ്ങളും കാണും എന്നുള്ളത് നേര്! ഉമ്മറത്ത്‌ കുടുംബത്തോടൊപ്പം 'സൊറ' പറഞ്ഞിരിക്കുമ്പോള്‍ കേട്ട അങ്ങനെയൊരു കഥ പറയാം! 

കഥ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്നതാണ്.. ഉള്ളതാണോ അതോ വെറും കഥയാണോ എന്നൊന്നും അറിയില്ല.. കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ ഒരു ദിവസം ഒരു മോസ്റ്റ്‌ മോഡേണ്‍ പെങ്കൊച്ച് വന്നിറങ്ങി.. കൂളിംഗ്‌ ഗ്ലാസിന്റെ ഇടയിലൂടെ അവള് ടൌണ്‍ മൊത്തത്തില്‍ ഒന്നളന്ന് നേരെ ഓട്ടോസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.. ഓരോ സ്റെപ്പിലും അര ലോഡ് പുച്ഛം വീതം വാരി വിതറിയുള്ള ആ വരവില്‍ സ്റ്റാന്റ് മൊത്തം കോരിത്തരിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ പത്രാസ്സുകാരി ആദ്യത്തെ ഓട്ടോയിലെ ഡ്രൈവറോട് ചോദിച്ചു..

"ചേറ്റാ, മോഫ്യൂസില്‍ സ്റ്റാന്‍ഡില്‍ പോനം!!!"

"ബ്ലും!"
ചോദ്യത്തില്‍ അന്തംവിട്ട ഡ്രൈവര്‍ ചേട്ടന്‍ ചുറ്റുമൊന്നു നോക്കി.. പിന്നീട്, ഒട്ടും അമാന്തിച്ചു നില്‍ക്കാതെ ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കി.. പെങ്കൊച്ചിനെ കയറ്റി.. കോഴിക്കോട് നഗരം ഒരു മൂന്നാല് ആവര്‍ത്തി പ്രദക്ഷിണം വച്ചതിനു ശേഷം ഓട്ടം തുടങ്ങിയിടത്ത് നിന്ന് രണ്ട് സ്റ്റെപ് പിറകില്‍ കൊണ്ട് വണ്ടി നിര്‍ത്തി കാശും വാങ്ങി ഓടിച്ചുപോയി!

NB: കാര്യം മനസിലാകാത്തവരോട്, കോഴിക്കോട് ബസ്‌ സ്റ്റാന്‍റ്റിന്റെ മറ്റൊരു പേരാണ് മോഫ്യൂസില്‍ സ്റ്റാന്റ്! 

Wednesday, June 5, 2013

ഷോര്‍ണൂര്‍- തൃശ്ശൂര്‍ TT


രണ്ടാഴ്ച മുന്‍പാണ്.. ഞങ്ങള്‍ 3 പേര്‍ സുഹൃത്ത്  സ്നിജിത്തിന്‍റെ (സ്പെല്ലിംഗ് തെറ്റിയിട്ടില്ല!) ചേച്ചിയുടെ കല്യാണത്തിന് പട്ടിക്കാടിലേക്ക് പോകുന്നു.  ഷൊര്‍ണൂരില്‍ ട്രെയിനില്‍ വന്നിറങ്ങി. അവിടുന്ന് തൃശ്ശൂര്‍. പിന്നെ പട്ടിക്കാട്. അതാണ്‌ പ്ലാന്‍.(പ്ലാന്‍ ഒക്കെ ഓരോ സ്ഥലത്ത് വന്നിറങ്ങുമ്പോള്‍ അപ്പാപ്പോള്‍ ഉണ്ടായി വരുന്നതാണ്!).
ഷോര്‍ണൂരിന്നു കെഎസ്ആര്ടീസിയില്‍ കയറിയ ഉടനെ സഫാഫ് വിന്ഡോ സീറ്റില്‍ സ്ഥാനം പിടിച്ചു! അതെനിക്ക് തീരെ പിടിച്ചില്ല. ഒരു കാര്യഗൌരവം ഇല്ലാത്ത ചെക്കന്‍! ഇപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം! മുന്‍പും ഈ സീറ്റിനു വേണ്ടി ഇവന്‍റടുത്ത് അടിയുണ്ടാക്കിയിട്ടുള്ളതാണ്! മാറി തരാന്‍ ഒരു ഉദ്ദേശവും ഇല്ലാന്നു കണ്ടപ്പോ ഞാന്‍ പറഞ്ഞു. 

“യാത്ര ഒരുപാടുള്ളതാണ്! റോഡ്‌ ആണേല്‍ ലാലേട്ടന്റെ മുഖം പോലെയും! കുത്തി കുലുങ്ങി പോയിട്ട് ഞാനെങ്ങാനും വാള് വച്ചാല്‍ നാറും കേട്ടാ!”

പറഞ്ഞതില്‍ ഭീഷണിയുടെ ഒരു ലാഞ്ചന ഉണ്ടായിരുന്നത് കൊണ്ട് കൂടിയാകണം, സംഗതിയേറ്റൂ! മനസ്താപത്തോട് കൂടിയെങ്കിലും അവന്‍ വിന്ഡോ സീറ്റ് എനിക്ക് വിട്ടു തന്നു! ഉദ്യമത്തില്‍ വിജയശ്രീലാളിതനായ ഞാന്‍ രാജകീയമായി, പുറംകാഴ്ചകളെല്ലാം കണ്ടു കത്തിവച്ച്, യാത്ര തുടങ്ങിയതേ ഉള്ളൂ. ചെറുതുരുത്തി എത്തുംമുന്‍പ് ദാ വരുന്നു ഒരു ഊക്കന്‍ മഴ! ചെറിയ ഇടിയും അതിന്റെ മുന്നോടിയായി മിന്നലും ഒക്കെയായിട്ട്‌ മുന്നോട്ടു പോകുംതോറും സംഗതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ഇന്നത്തെ പോലല്ലല്ലോ, രണ്ടാഴ്ച മുന്‍പ് ഒരു മഴയെങ്കിലും പെയ്താ മതി എന്നായിരുന്നല്ലോ ഇവിടുത്തെ അവസ്ഥ. കണ്ടക്ടര്‍ ഓരോ വിന്ഡോയുടെയും ഷട്ടര്‍ ഓടി നടന്നു താഴ്ത്തുന്നു. ബസില്‍ ആള് വളരെ കുറവ്. അവിചാരിതമായി കിട്ടിയ സുവര്‍ണാവസരം. എന്നിലെ മഴസ്നേഹി ഉണര്‍ന്നു ! ഞാന്‍ കയ്യും തലയുടെ പാതിയും പുറത്തേക്കിട്ടു മഴ കൊള്ളാന്‍ തുടങ്ങി! അഹങ്കാരമെന്നു നിങ്ങള്‍ പറയുമായിരിക്കും. പക്ഷെ വെള്ളം തുള്ളി തെറിച്ച് ദേഹത്ത് വന്നു വീഴുമ്പോഴുള്ള ആ ഒരു സന്തോഷം! എത്ര കാലത്തിനു ശേഷമാണെന്നോ മഴ നനയുന്നത്! സന്തോഷം ഇരട്ടിക്കുമേല്‍ മറിഞ്ഞു നൊസ്റ്റാള്‍ജിയയുമായി കൂട്ടികുഴഞ്ഞു ഒരു പ്രത്യേകപരുവമായി നില്ക്കുമ്പോഴുണ്ട് പിറകീന്നു ഒരു തോണ്ടല്‍ (POKE!)!

തിരിഞ്ഞപ്പോള്‍ ഒരു പ്രാഞ്ചിയേട്ടന്‍, ഉദ്ദേശം ഒരു 40-45 വയസ്സ് പ്രായം കാണും, കലിപ്പില് നിക്കുന്നു. ഞാന്‍ നോക്കിയ ഉടനെ എന്റടുത്ത് കൈ കൊണ്ട് ഷട്ടര്‍ താഴ്ത്താന്‍ ആംഗ്യംകാണിച്ചു. എനിക്കു ഭയങ്കരമായിട്ട് ദേഷ്യം വന്നു. ഇയാളാരപ്പാ എന്റടുത്ത് ആജ്ഞാപിക്കാന്‍! പക്ഷെ എന്‍റെ  ക്ഷമാശീലം എന്നെ രക്ഷിച്ചു! പ്രായം ആയിവരുന്ന മനുഷ്യനല്ലേ! ഞാന്‍ തിരിഞ്ഞിരുന്നു ഷട്ടര്‍ പാതി താഴ്ത്തി ഒരു കൈകൊണ്ടു പിടിച്ച് മറ്റേ കൈ പുറത്തേക്കിട്ട് മഴ ആസ്വാദനം തുടര്‍ന്നു! എന്റടുത്താ കളി! ഇതാകുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലല്ലോ. കടീം മാറും വിശപ്പും മാറും എന്ന മറ്റേ തിയറി തന്നെ! പക്ഷെ, ഒരു 5 മിനിറ്റ് കഴിഞ്ഞില്ല, പിറകീന്നു വീണ്ടും തോണ്ടല്‍! അതേ ആള് തന്നെ! ഇപ്രാവശ്യം കലിപ്പ് കൂടീട്ടുണ്ട്!

 “പറഞ്ഞാ മനസിലാവ്ല്ലടാ?! വെള്ളം തെറിക്ക്ണ്ന്ടടാ! അടയ്ക്കാടാ!”

നല്ല ക്ലാസ് തൃശ്ശൂര്‍ സ്ലാങ്ങില് നാല് അലക്കല്‍! ആളൊരു പ്രാഞ്ചിയേട്ടന്‍ ആണെന്ന് എനിക്കപ്പഴാണ് ശരിക്കും ബോദ്ധ്യമായത്! പക്ഷെ, ആരായാലെന്താ, ഒറ്റ കാര്യം പറയുന്നതിനിടയില്‍ മൂന്ന് പ്രാവശ്യാണ് എന്നെ ‘ഡാ’ന്നു വിളിച്ചത്! 

അപമാനിക്കപെട്ടിരിക്കുന്നു! 

എന്‍റെ മഴസ്നേഹം നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കുംവരെ അറിയാം! ഇയാള്‍ക്കറിയാത്തത് എന്‍റെ കുറ്റമാണോ?

ദേഷ്യം ഇങ്ങനെ ഇരച്ചു കയറുന്നുണ്ട്. ഒപ്പം ഉള്ളത് സഫാഫും വിഷ്ണുവും. എന്നെ തല്ലുന്ന നിലയിലോട്ടു കാര്യങ്ങള് വളര്‍ന്നാല്‍, ഏതാ ഈ ചെക്കന്‍ തല്ലു വാങ്ങുന്നല്ലോന്നും പറഞ്ഞ് മാറി നിന്ന് കണ്ടു കളയും രണ്ടും! 

ഒരു തവണ കൂടി ഞാനൊന്ന് തിരിഞ്ഞു നോക്കി. ആള് പഴയ കലിപ്പില്, എന്തേലും പറയാനുണ്ടോടാ മോനെ, എന്ന ഭാവത്തില് എന്നേം നോക്കി. ഞാന്‍ തല തിരിച്ചു. പക്ഷെ നാവ് തരിച്ചു വരുന്നു. എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാനെന്തരു മലയാളിയാണ്! അയാള്ക്ക് ‌ മാറിയിരിക്കാന്‍ പിറകിലും മുന്നിലുമായിട്ടു ഒരുപാട് സീറ്റുണ്ട്. മാറി ഇരുന്നാലെന്താണ്? കയ്യിലെ വള ഉരിഞ്ഞു പോകുമോ?! ചോദിച്ചാലോ? ഞാന്‍ വീണ്ടും തിരിഞ്ഞു.

ബ്ലും!

ഈ നോട്ടത്തിലാണ് സംഗതികളുടെ കിടപ്പ് മനസിലായത്! ഇത്തവണ ഞാന്‍ ആളെ നോക്കിയപ്പോള്‍ ആള് നോക്കുന്നത് എന്നെയല്ല! ഞങ്ങടെ സീറ്റിനു നേരെ അപ്പുറത്തുള്ള സീറ്റിലോട്ടാണ് പുള്ളിക്കാരന്റെ കണ്ണ്! അവിടെ രണ്ടു യുവമിഥുനങ്ങള്‍ സ്ഥലകാലബോധം അഞ്ചു പൈസയ്ക്കില്ലാതെ പ്രണയലീലകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു! അവിടെ കാര്യപരിപാടികളിലേക്ക് സംഗതികള്‍ നീങ്ങികൊണ്ടിരിക്കുകയാണ്! മ്മടെ പ്രാഞ്ചിയേട്ടന്‍ നൈസായിട്ട് സീന്‍ പിടിച്ചോണ്ടിരിക്യാണ്!!! ഞങ്ങടെ പിറകിലെ സീറ്റിലിരുന്നാല്‍ അങ്ങേര്‍ക്ക്  സീന്‍ നന്നായി കാണാം! പക്ഷെ പിള്ളേര്‍ക്ക്  അങ്ങേരെ കാണാനും പറ്റൂല! അതായത് പ്രസ്തുത റിയാലിറ്റി ഷോയിലെ സ്വയം പ്രഖ്യാപിത ജഡ്ജായി സേവനമനുഷ്ടിക്കുകയാണ് ആ ആസ്വാദകന്‍! അതാണ്‌ പുള്ളിക്ക് സീറ്റ് മാറിയിരിക്കാന്‍ ഇത്ര ബുദ്ധിമുട്ട്!

എനിക്ക് ചിരിയും മറ്റെന്തക്കയോ സമ്മിശ്രവികാരങ്ങളും ഒരുമിച്ചു വന്നു. ഞാന്‍ എന്‍റെപ്രതികാരത്തെ കുറിച്ചു കുറച്ചു നേരത്തേക്ക് മറന്നു. ഇങ്ങനെ ഒരു മനുഷ്യനോടു എന്ത് പറയാനാണ്! വയസ്സാന്‍ കാലത്ത് അങ്ങേരുടെ ഒരു കാര്യം! ഈ വൈകിയ നേരത്തും അയാളെ കാത്തിരിക്കുന്ന ഒരു ഭാര്യ അയാള്‍ക്കും  ഉണ്ടാകില്ലേ. ആളുകള്‍ ശ്രദ്ധിക്കാം എന്നുപോലും ഓര്‍ക്കാതെ പെര്‍ഫോര്‍മന്‍സ്  നടത്തികൊണ്ടിരിക്കുന്ന പിള്ളേരുടെ കാര്യമോ!

ഹോ! കുറച്ചു നേരത്തിനു ഞാന്‍ ഭയങ്കര സദാചാരവാദിയായി പോയി!

ചിന്ത വീണ്ടും എന്‍റെ മഴ ആസ്വാദനത്തിന് ഭംഗം വരുത്തിയ പ്രാഞ്ചിയേട്ടനോടുള്ള പ്രതികാരത്തില്‍ എത്തി. എന്തെങ്കിലും ചെയ്യാതിരുന്നാല്‍ ഒരു സമാധാനം കിട്ടൂല! 

ഒടുവില്‍ ഒന്ന് തീരുമാനിച്ചു. തൃശ്ശൂര്‍ ബസ്‌ ഇറങ്ങുമ്പോള്‍ അയാളെ നോക്കി,
“നിങ്ങള് മഴ നനയാതെ പോണതൊന്നു കാണണല്ലോ മാഷെ!” എന്നൊരു പൊളപ്പന്‍ ഡയലോഗ് കാച്ചണം എന്ന് മനസ്സില്‍ കുറിച്ചിട്ടു! അയാളെന്തായാലും കുടയെടുത്തു കാണില്ല! ഹോ! അത് കേട്ട്  ചമ്മി നില്‍ക്കുന്ന അയാള്‍ടെ മുന്നിലൂടെ സ്ലോ
മോഷനില്‍ നടന്നു നീങ്ങുന്ന എന്നെയോര്‍ത്ത് എനിക്ക് തന്നെ രോമാഞ്ചം വന്നു!

പക്ഷെ എന്‍റെ  കണക്കുകൂട്ടലുകള്‍ പിഴച്ചു. തൃശ്ശൂര്‍ സ്റ്റാന്റിലെക്ക് ബസ്‌ കയറുമ്പോള്‍ മഴ സ്വിച്ച് ഇട്ടപോലെ നിന്നിരുന്നു! നോക്കി നിക്കണ നേരം കൊണ്ട് പ്രാഞ്ചിയേട്ടനും മിഥുനങ്ങളും ബസിലെ ബാക്കി യാത്രക്കാരും അവരവരുടെ ജീവിതങ്ങളിലേക്ക് നടന്നു പോയി.  ഓരോ ബസും ഒരുപാട് ജീവിതങ്ങളും വഹിച്ചാണല്ലോ ഓരോ യാത്രയും നടത്തുന്നത്. സമയം നന്നായി ഇരുട്ടിയിരുന്നതുകൊണ്ടും വിശപ്പിന്‍റെ വിളി ഒരു മയവും കൂടാതെ തുടരുന്നതുകൊണ്ടും അയാളോട് ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായി! അല്ലെങ്കില്‍ കാണായിരുന്നു!! :D
എന്തായാലും അയാളോട് ഡിങ്കഭഗവാന്‍ ചോദിക്കും എന്ന വിശ്വാസത്തില്‍ ഞാന്‍, ഞങ്ങള്‍ടെ പാട്ടിനു പോന്നു.

വാല്‍ക്കഷ്ണം: യുവമിഥുനങ്ങളുടെ പെര്‍ഫോര്‍മന്‍സിന് ഞങ്ങളാരും മാര്‍ക്ക് ഇട്ടില്ലേ എന്ന് ചോദിക്കരുത്! ;)

ഞങ്ങളിലാരും ഗാന്ധിയരല്ല!!! :D ;)

Saturday, May 18, 2013

ഫ്രെന്‍സ് വിത്ത്‌ ടൈം മെഷീന്‍

കഴിഞ്ഞ ആഴ്ചയാണ്..
മൈക്രോപ്രോസ്സസറുകളുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോള്‍ അജയ് വിളിക്കുന്നു..
നീതുവിന്റെ കല്യാണം..
നേഴ്സറി മുതല്‍ പത്താം ക്ലാസ്സുവരെ ഒരുമിച്ചു പഠിച്ചതാണ്.. പോകാതിരിക്കുന്നതെങ്ങനെ...
അപ്പൊ എക്സാം..
ആ.. ഇനിയൊരു തവണയാകട്ടെ!
ഇതെത്രാമത്തെ തവണയാണ്! 
ഒടുവില്‍ പോകാമെന്ന് വച്ചു..
ആര്യാടന് നന്ദി!
കറന്റ്‌ പോകുന്ന 7-7:30നു, ദേ പോയി.. ദാ വന്നു!
അതാര്ന്നു പ്ലാന്‍..

കല്യാണവീട്ടില്‍ സ്ഥലത്തെ സകലമാന അലവലാതി സുഹൃത്തുക്കളും നേരത്തെ കാലത്തെ എത്തിച്ചേര്‍ന്നു കഠിനാധ്വാനത്തിലാണ്.
വിശാലമായ എണ്ണപാടങ്ങള്‍ കണ്ടിട്ടാണ് ഇവന്റയോക്കെ ശുഷ്കാന്തിയെന്നു ആര്‍ക്കാണ് അറിഞ്ഞൂടാത്തത്!
“അളിയാ! ലേറ്റ് ആയി പോയി! ഒടുക്കത്തെ ചാകരയാര്‍ന്നു!!”
കണ്ണ് നിറഞ്ഞു പോയി! നശിപ്പിച്ചു! നേരത്തെ വരായിരുന്നു!
വിട്ടു കൊടുക്കാന്‍ പറ്റൂലല്ലോ..
“ഇതൊക്കെയെന്ത്! അങ്ങ് യൂണിവേര്സിറ്റിയിലോട്ട് വാ..! അവിടല്ലേ ശരിക്കും ചാകര!!!”
ചളിപ്പ്‌ മാറ്റാന്‍ താല്കാലികശ്വാസത്തിനു പറഞ്ഞതാണേലും പറഞ്ഞതെത്ര വലിയ തെറ്റാണെന്ന് ചിന്തിച്ചപ്പോ കുറ്റബോധം തോന്നിപോയി! 
മുഖം കാണിച്ച സ്ഥിതിക്ക് പതുക്കെ സ്കൂട്ട്‌ ആവാന്നു വച്ചപ്പോ ദേ വീണ്ടും അജയ്!
ഷഫീഖും രഞ്ജിത്തും വരുന്നുണ്ട്.. കുറേയായി കണ്ടിട്ട്.. കണ്ടിട്ട് പോകാം..
വന്നു.. പറയത്തക്ക മാറ്റൊന്നുമില്ല രണ്ടിനും.. രണ്ജിത്തിനു കട്ടി മീശ! ഷഫീഖ് ഇത്തിരി തടിച്ചിട്ടുണ്ട്!
ഷഫീഖ്..
എല്ലാരുടെ ജീവിതത്തിലും ഉണ്ടാകും ഇതുപോലൊരു സുഹൃത്ത്.. ജീവിതത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയിട്ടുണ്ടാകാത്ത, എന്നാല്‍ ഓര്‍മ്മള്‍ മറിച്ച് നോക്കുമ്പോള്‍ ഇങ്ങനൊരാള്‍ ഇല്ലെങ്കില്‍ ഒരിക്കലും പൂര്‍ണമാകില്ല എന്ന് തോന്നിക്കുന്ന ഒരു സുഹൃത്ത്!

വിശേഷം അതല്ല.. ഈ 29തിനു പഹയന്റെ കല്യാണമാണ്!
നിനക്കും!
അത്ഭുതപ്പെടാതിരിക്കാന്‍ വഴിയില്ല.. കുട്ടികളി മാറീട്ടില്ല ഇപ്പഴും!

വീടിനു അടുത്ത് നിന്ന് തന്നാണ് പെണ്ണ്..

ബ്ലും!

“സത്യം പറ മോനെ! വല്ല ഉടായിപ്പിന്റേം ബാക്കിയാണാ ഈ കല്യാണം?!”

6 വര്ഷം മുന്പ്! കണ്ട അതെ നാണം!

പിന്നെ കഥകളായിരുന്നു!

പുതിയ വിശേഷങ്ങള്‍..
ഗള്‍ഫില്‍ പോകണതിനു മുന്‍പ് വിളിച്ചതാണ്. പോയത് പച്ച പിടിക്കതിരുന്നപ്പോ സ്വന്തമായി മൊബൈല്‍ ഷോപ്പ് തുടങ്ങിയിരിക്കുന്നു!
ബിസിനസ്‌മാന്‍!
ഒരു കൊച്ചുമുതലാളിയാണ് മുന്നിലിരിക്കുന്നത്! നേരത്തെ വിചാരിച്ചത് അപ്പഴേ മായ്ച് കളഞ്ഞു!

പിന്നെ, പഴയ വിശേഷങ്ങള്‍.. പ്രായത്തിന്റെ സ്റ്റാന്‍ഡേര്‍ഡിന് അന്ന് വലിയ സംഭവങ്ങളായി തോന്നിയിരുന്ന അവന്റെ സ്വതസിദ്ധമായ തമാശകള്‍!

പ്രിയപ്പെട്ട സുഹൃത്തേ! നീ ഇതൊന്നും മറന്നില്ലെന്നോ! എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആവര്‍ത്തിക്കുന്നു അവന്‍! അതെ ഭാവങ്ങളോടെ.. അതെ ശൈലിയില്‍.. അവന്‍ പറയുന്നത് കണ്ണും മിഴിച്ചു കണ്ടിരുന്നപ്പോ അതെ ഇരിപ്പില് 6 വര്ഷം പിറകോട്ടു പോയ പോലെ..

നീ ഒരു ടൈംമെഷീന്‍ ആണോടാ കുട്ടാ?!

ഒട്ടും മാറാത്ത ഇങ്ങനേം മനുഷ്യരോ? ഞാന്‍ മാത്രമല്ലല്ലോ വല്ലപ്പോഴും ഇതൊക്കേയോര്ത്തു ചിരിക്കുന്നത് എന്നറിഞ്ഞപ്പോള് വല്ലാത്ത സന്തോഷം..

മനസിലുറപ്പിച്ച കട്ട്‌ ഓഫ്‌ ടൈം എല്ലാം കഴിഞ്ഞ് ഈ കളി എക്സ്ട്രാ ടൈമിലാണ് തീര്‍ന്നു വീട്ടില്‍ എത്തിയത്..
അപ്പഴെ മനസിലുറപ്പിച്ചു.. എന്തായാലും അവന്റെ കല്യാണത്തിന് പോവണം.. മെയ്‌ 29.. കലണ്ടറിലും കുറിച്ചിട്ടു..
കുറഞ്ഞ സമയംകൊണ്ട് ഇത്രേം ഓര്‍മകള്‍! ആര് തന്നതാണേലും എങ്ങനെ മറക്കാനാണ്!

---------------------------------------------------------------------------------------------
കഥ ഇവിടെ തീരുന്നില്ല.. എന്നും വിദ്യാര്‍ത്ഥി പക്ഷത്ത് നിലയുറപ്പിച്ച ചരിത്രമുള്ള പ്രിയപ്പെട്ട ഡിപ്പാര്ട്ട്മെന്റ് ഏറെ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ കോഴ്സ് വൈവയുടെ ഡേറ്റ് നിശ്ചയിച്ചിരിക്കുന്നു ഇന്ന്!

എന്റെ വൈവ കൃത്യം മെയ്‌ 29തിനു 9:30നും 12:30നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാകുന്നു! 
 
(Posted Facebook on May 18, 2013)

Wednesday, May 8, 2013

മരുഭൂമിയുടെ രുചി



അവള്‍ മുഖമുയര്‍ത്തി കൈകള്‍ പിറകില്‍ മണലില്‍ ചേര്‍ത്ത് നിവര്‍ന്നിരുന്നു.. കടലിനെ നോക്കി ദീര്‍ഘമായി നിശ്വസിച്ചു.. നിശ്വാസത്തിനൊത്തുയര്‍ന്നു താന്ന അവളുടെ നിറഞ്ഞ മാറിലേക്ക് അലക്ഷ്യമായി നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. അവള്‍ തല വീണ്ടും അയാളിലേക്ക് ചരിച്ച് പതുക്കെ പറഞ്ഞു..

"നിന്റെ ചുണ്ടുകള്‍ക്ക് ഉപ്പിന്‍റെ രുചിയാണ്.."

അയാളുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി പരന്നു.. ആ ചിരിയില്‍ അവിടം മൊത്തം ഇളകി തെറിക്കുന്നതായി അവള്‍ക്കു തോന്നി.. എത്ര രാത്രികളില്‍ തന്‍റെ ഉറക്കം കെടുത്തിയിരിക്കുന്നു ഈ ചിരി..

അയാള്‍ കാലില്‍ പുരണ്ട മണല്‍ തരികള്‍ കൈകൊണ്ടു തട്ടി കളഞ്ഞ്കൊണ്ട് ഒരു നിമിഷം എന്തോ ചിന്തിച്ചു.. പിന്നെ, അവളുടെ വിടര്‍ന്ന മനോഹരമായ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

"ഈ പരന്നു കിടക്കുന്നത് ഒരു വലിയ മരുഭൂമിയായിരുന്നുവെങ്കില്‍ നീ എന്ത് പറയുമായിരുന്നു?"

കടല്‍ അലകളൊതുക്കി അവളുടെ മറുപടിക്കായി കാതോര്‍ത്തു..

"മയക്കുന്ന മരീചികകള്‍ നിറഞ്ഞ മരുഭൂമി.." അയാള്‍ കൂട്ടിച്ചേര്‍ത്തു..

കാറ്റില്‍ ഭ്രാന്തമായി ഇളകി പറന്ന കുറുനിരകളെ മാടിയൊതുക്കാന്‍ ഒതുക്കാന്‍ മിനക്കെടാതെ, തെല്ലു ആലോചിക്കാതെ അവള്‍ പറഞ്ഞു..

"മരുപച്ചകളുടെ രുചി എനിക്കറിയില്ല.."