എന്‍റെ നേരംപോക്കുകാര്‍!!

Monday, December 15, 2014

ഇതു താണ്ടാ പോലീസ്!

സഹമുറിയനൊപ്പം ജയനഗര്‍ ഫോര്‍ത്ത് ബ്ലോക്കിന്നു ചെറ്യേരു ഷോപ്പിങ്ങും കഴിഞ്ഞു തിരിച്ചു പോരാന്‍ നോക്കുമ്പോ ബൈക്ക് പാര്‍ക്ക്‌ ചെയ്തിടത്ത് കാണാനില്ല..
നല്ല ചെമന്ന നിറത്തില്‍ വെട്ടി തിളങ്ങുന്ന പുതുപുത്തന്‍ യമഹ എഫ്സി ബൈക്കാണ്.. ഓടിച്ചോണ്ട് പോകുമ്പോ അപ്രത്തുന്നും ഇപ്രത്തുന്നും ആളോള് കണ്ണ്‍ മിഴിച്ചു നോക്കണത് കാണുമ്പോ കുളിര് തരണ ബൈക്കാണ്! (ഓണര്‍ വേറെയാണേലും!)


സംഭവസ്ഥലത്ത് കൊച്ചു വര്‍ത്താനം പറഞ്ഞോണ്ടിരുന്ന രണ്ടു ഹിന്ദിക്കാരോട് കാര്യം ചോദിച്ചപ്പോ വണ്ടി പോലീസ് കൊണ്ടോയീന്നു അറിയാന്‍ പറ്റി.. വണ്ടി നിര്‍ത്തിയിട്ടതിന്‍റെ തൊട്ടുപുറകില്‍ കാട് പിടിച്ചു മൂടിയൊരു ബോര്‍ഡില്‍ ഞങ്ങള് വണ്ടി നിര്‍ത്തുന്നതിനും മുന്നേ ആരാണ്ട് 'No Parking' എന്നെഴുതി വച്ചതാണ് കാരണം!
ചുമ്മാ ഒരു രസത്തിനു ഫൈന്‍ എത്രയാകുംന്നു അന്വേഷിച്ചു വച്ചു.. കര്‍ണ്ണാടക റെജിസ്ട്രേഷന്‍ ആണേല്‍ വല്ല്യ സീനില്ല..
എന്താണേലും 300 മുതലങ്ങു കേറി 2000 വരേയൊക്കെ ആയേക്കുമെന്നു കേട്ടപ്പോ നെഞ്ചിന്നു ഒരു പെരുപ്പ്‌ കീഴോട്ടിറങ്ങി പെരുവിരലിലൂടെയങ്ങ് അന്തര്‍ധാനം ചെയ്തു! 


ഓടി പിടിച്ചു ജയനഗര്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് നോക്കിയപ്പോ സിനിമാ തിയേറ്ററിന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ പോയപോലെ.. സ്റ്റേഷന്‍റെ പരിസരത്ത് റോഡിനിരുവശത്തുമായി നിറഞ്ഞു കവിഞ്ഞ് കാറും ബൈക്കും നിരനിരയായി നിര്‍ത്തിയിട്ടേക്കുന്നു.. ഏതെടുത്താലും പത്ത്!!
നിരയില്‍ അങ്ങേയറ്റത്തായി നമ്മുടെ സുന്ദരന്‍ ബൈക്ക് പരിചയം കാട്ടി ഹാന്‍ഡില്‍ പതിയെ തിരിച്ചു ഹെഡ് ലൈറ്റ് മിന്നിച്ചു.. തൊട്ടടുത്ത് ഒരു നീല ഷര്‍ട്ടുകാരന്‍.. ഹിന്ദിയില്‍ പിറകിലൊരു ബോര്‍ഡ് ചൂണ്ടിക്കാട്ടി ഒരു പേപ്പറില്‍ ബില്ലും എഴുതി തന്നു സ്റ്റേഷനിലേക്ക് പൊക്കോളാന്‍ പറഞ്ഞു.. ബോര്‍ഡില്‍ വണ്ടി വലിച്ചു കൊണ്ടുപോകുന്ന നല്ല ഭംഗിയുള്ള പൈന്റിങ്ങും അതിനു താഴെ 200+100 മുന്നൂറു രൂപയാകുന്ന രേഖാചിത്രവും കൊടുത്തിട്ടുണ്ട്! കാശടക്കാന്‍ സഹമുറിയന്‍ കേറിപോയ നേരത്താണ് കരളലിയിപ്പിക്കുന്ന ആ കാഴ്ച!
ഒരു വലിയ ലോറിയില്‍ ഒരെട്ടു പത്തു ബൈക്കുകള്‍ കുത്തി നിറച്ചു കയറ്റി വന്നു സ്റ്റേഷന്‍ പരിസരത്തു ലോഡെറക്കുന്നു!
അടുത്ത ലോഡെടുക്കാനായി വീണ്ടും വണ്ടി തിരിക്കുന്നു!
മന്ദംമന്ദം കടന്നു പോകുന്ന ലോറിയുടെ 'കിളി' ഇരിക്കുന്നിടത്തിരുന്നു ഒരു ട്രാഫിക്‌ പോലീസുകാരന്‍ ലൌഡ് സ്പീക്കറിലൂടെ,
"ബംഗളൂരുവിലെ അപ്പികളെ! ട്രാഫിക്കില്‍ മൊട കാണിക്കണ എല്ലാ പയലുകളുടെം വണ്ടികളുടെ കാര്യങ്ങളും മറ്റും ഇതാ ഇതുപോലാകും.. സൂക്ഷിച്ചോളിന്‍!"
എന്ന് കന്നഡയില്‍ അനൌണ്‍സ് ചെയ്യുന്നുണ്ട്..
(കര്‍ണ്ണാടകയുടെ തിരോന്തരം ആണല്ലോ ബാംഗ്ലൂര്‍! അതാണ്‌ തര്‍ജ്ജമ ഇങ്ങനെ! )


ഫൈനടച്ചു വരുന്ന സഹമുറിയന്‍റെ കയ്യിന്നു രസീത് വാങ്ങി നോക്കിയപ്പോ അതില് പ്രിന്റിയിരിക്കണത് 200.. വാങ്ങിയത് 300!! 
പോലീസ് ഇവടേം അവടേം പോലീസ് തന്നെ..
ഇതുതാണ്ടാ പോലീസ്!!


എന്നാലും ആ 300 രൂപാ ഉണ്ടാര്‍ന്നേല്‍ പച്ചയില്‍ നീല വരകളുള്ള ആ ഞെരിപ്പന്‍ ടീഷര്‍ട്ടുകൂടി വാങ്ങായിരുന്നു! ഹും!" (ആത്മഗതം!)

Friday, November 28, 2014

ആദ്യപ്രണയം

ആദ്യപ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അന്നത്തെ ചാപല്യങ്ങളല്ല..
അമ്മയുടെ കുസൃതി ചിരിയാണ്..
അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലൊരു കളിയുണ്ട് അമ്മയ്ക്ക്..
ഒരല്‍പം ഇരുണ്ട്, മെലിഞ്ഞ്, കിലുങ്ങുന്ന പാദസരങ്ങളണിഞ്ഞു എന്നും പ്രലോഭിപ്പിച്ചിട്ടുള്ള ഉണ്ടകണ്ണുകളുമുണ്ടായിരുന്ന ആ കൗമാരകാലത്തെ 'തമാശ'യെ കുറിച്ച് ഇടയ്ക്ക് കുത്തിക്കൊണ്ടൊരു ചോദ്യമുണ്ടാകും അമ്മയ്ക്ക്..
മിക്കവാറും അത് തുടങ്ങുന്നത്, "നിന്‍റെ കൂടെ പഠിച്ചിരുന്ന ആ .... ഇല്ലേ?!" എന്നും പറഞ്ഞു കൊണ്ടാകും..
ആ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ വികസിക്കുന്ന കണ്ണുകളിലേക്കു നോക്കി അമ്മ ഗൂഡമായി പുഞ്ചിരിയ്ക്കും!
ബാക്കി പറയണമെങ്കില്‍ ഒന്നു മൂളണം, അല്ലെങ്കില്‍ തല ഉയര്‍ത്തണം..
അവളെ കുറിച്ചും മറ്റും ഇത്രേം വിവരങ്ങള് എവിടുന്നാണാവോ അമ്മയ്ക്ക് കിട്ടുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്!
അവളിതാ ഇപ്പൊ ഇവിടാണ്‌ പഠിക്കുന്നത്..
അവളിപ്പോ ഇതാണ് ചെയ്യുന്നത്..
അവള്‍ക്കിപ്പോ.. ഹാ.. കല്യാണമായി..
അപ്പോഴേയ്ക്കും അന്നത്തെ വികാരങ്ങളുടെ തീവ്രത തെല്ലും കുറയുകയും മനസ്സ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്!
പിന്നെടെപ്പോഴോ അവള്‍ക്കൊരു കുഞ്ഞു ജനിച്ചതായി പറഞ്ഞു കേട്ടു..
ഞാന്‍ മൂളിയില്ല..
തല ഉയര്‍ത്തിയതുമില്ലാ..
എന്നിട്ടും അമ്മ വിശേഷങ്ങള്‍ തുടര്‍ന്നു..
അമ്പലത്തില്‍ താലപ്പൊലിയുമായ്‌ നിറദീപങ്ങള്‍ക്ക് നടുവില്‍ ഒരു ദീപം പോലെ ശോഭിച്ചു നിന്ന അവള്‍, ഒരു കുഞ്ഞു ദീപത്തിന് ജന്മം കൊടുത്തിരിക്കുന്നു..
അതിനുശേഷം പിന്നെ അമ്മ അവളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല..
ആ കുസൃതിചിരി പിന്നെ മറ്റു പലതിനുമായങ്ങു ഭാഗം വെക്കപ്പെട്ടു..


അമ്മ അറിയാത്തതായി ഒന്നുമുണ്ടായിട്ടില്ല..
ഇനി ഉണ്ടാവുകയുമില്ല..

Sunday, November 23, 2014

കല്ലുകള്‍ക്കും പറയാനുള്ളത്..

നോര്‍ത്തിലെ അതിപുരാതനമായ ഒരു ക്ഷേത്രം..
അവിടുത്തേക്ക് നിലയ്ക്കാത്ത ഭക്തജനപ്രവാഹം..
ക്ഷേത്രത്തിലെ പ്രതിഷ്ടയുടെ അത്ഭുതസിദ്ധിയാണ് കാരണം.. ഭക്തര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ വിഗ്രഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നൂവത്രേ!
തങ്ങളുടെ പ്രാര്‍ത്ഥന ദൈവം അറിയുകയും തത്സമയം പ്രതികരിക്കുന്നൂവെന്നും കേട്ട് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ധാര-ധാരയായി ഒഴുകി..
ശാസ്ത്രം വളര്‍ന്നുകൊണ്ടിരുന്നു.. വിശ്വാസവും..
ചില ശാസ്ത്രകുതുകികള്‍ക്ക് ഇരിപ്പുറച്ചില്ല.. അവര്‍ക്ക് ഈ മഹാത്ഭുതത്തിനു പിന്നിലെ രഹസ്യം കണ്ടു പിടിക്കണമെന്ന് അതിയായ മോഹമുണ്ടായി..
ആഗ്രഹമുള്ളവര്‍ വഴിയും കണ്ടുപിടിക്കുമല്ലോ..
ഒടുവില്‍ ആ സത്യം അവര്‍ കണ്ടെത്തി..
ഭക്തര്‍ ഒരു പ്രത്യേകസ്ഥലത്ത് നില്‍ക്കുമ്പോഴാണ് വിഗ്രഹത്തിന്‍റെ കണ്ണില്‍ നിന്നും നീര്‍ വരുന്നത്..
ചവിട്ടി നില്‍ക്കുന്ന കല്ലിനു താഴെയായി ഒരു ജലപ്രവാഹമുണ്ട്..
ജലപ്രവാഹത്തില്‍ നിന്നും തുടങ്ങുന്ന ഒരു നേര്‍ത്ത കുഴല്‍ വിഗ്രഹത്തിനുള്ളിലൂടെ കടന്നു അതിന്‍റെ കണ്ണില്‍ അവസാനിക്കുന്നു.. ഭക്തര്‍ കല്ലില്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദം കാരണം ജലം കുറേശെയായി കുഴലിലേക്ക് കയറുകയും പ്രാര്‍ത്ഥന പാതിയില്‍ എത്തുന്ന വേളയിലാകുമ്പോഴേക്കും ദൈവത്തിന്‍റെ കണ്ണീരായി ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു!
ഉണ്ടാക്കിയ ശില്‍പിയുടെ അല്ലെങ്കില്‍ ഉണ്ടാക്കിച്ച ആളുടെ അതിബുദ്ധി! രഹസ്യം പുറത്തായിട്ടും ഭക്തരത് അംഗീകരിച്ചില്ലെന്നു പ്രത്യേകം പറയണ്ടല്ലോ! അവരതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കുകയും "വിശ്വാസം" പഴയതിലും പലമടങ്ങ്‌ ശക്തിയില്‍ തുടര്‍ന്ന് പോരികയും ചെയ്തു..

മതമേലാളന്മാര്‍ ഒരിക്കല്‍ വിശ്വാസികളെ ആകര്‍ഷിക്കാനും അതുവഴി തങ്ങള്‍ക്കു സസുഖം വാഴാനും കണ്ടുപിടിച്ച മാര്‍ഗങ്ങള്‍, ഇന്ന് വിജയകരമായി നടത്തികൊണ്ടുപോകുന്നത് ഭരണാധികാരികളാണ്..
മതമാകട്ടെ, മറ്റേതു ലഹരിയുമാകട്ടെ, ഗജനാവില്‍ വീഴുന്ന പണമാണ് അവരുടെ ഉന്നം.. അതല്ലെങ്കില്‍ ചൂട്ടു കത്തിച്ചു കാട്ടുന്ന പരിപാടി കാണാന്‍ വന്ന ആളുകള് ഉന്തിലും തള്ളിലും പെട്ട് മരിച്ചിട്ടും ആ പരിപാടി നിര്‍ത്തി വയ്ക്കാന്‍ നടപടി ഉണ്ടാകാതിരുന്നത് എന്താണാവോ!
ആരുടേയും ഒരു വിശ്വാസത്തെയും മുറിപ്പെടുത്താന്‍ ഉദ്ദേശമില്ലാ.. ഒരു ക്ഷേത്രത്തെയും പള്ളിയെയും പേരെടുത്തു പറഞ്ഞു വികാരങ്ങള്‍ വ്രണപ്പെടുത്തുന്നില്ല.. വിശ്വസിക്കുക എന്നപോലെ അവിശ്വസിക്കാനും അവകാശമുള്ള ഈ ലോകത്ത് വച്ചു പൊറുപ്പിക്കാന്‍ പറ്റാത്ത കുറെ അന്ധവിശ്വാസങ്ങള്‍ വേരോടെ പിഴുതെറിയുക തന്നെ വേണം.. വിവേകം ഉപയോഗിക്കാനുള്ളതല്ലെങ്കില്‍ പിന്നെന്തിനാണ് ഹേ വിദ്യാഭ്യാസം മലപോലെ ഉണ്ടെന്നു മേനി പറയുന്നത്..
അതെങ്ങനാ, ശാസ്ത്രസത്യങ്ങള് കണ്ടെത്താന്‍ റോക്കറ്റ് വിടും മുന്‍പ് രാഹുകാലം നോക്കുന്ന ടീംസ് ആണ്!!

Friday, November 21, 2014

ഇങ്ങനെയും മനുഷ്യര്‍..

ഒരു രണ്ടു മണിക്കൂര്‍ മുന്‍പായിരിക്കണം..
ഓഫീസില്‍ നിന്നും റൂമിലേക്ക്‌ നടന്നു വരുന്നു..
ചെറിയ എന്നാല്‍ തിരക്കേറിയ ആ സൂപ്പെര്‍ മാര്‍ക്കറ്റിന്റെ അരികുപറ്റി തിരക്കിനെ കീറി മുറിച്ചു പതുക്കെ നടക്കുമ്പോ അകലെയായി അസാധാരണമാംവിധം ശരീരം പ്രദര്‍ശിപ്പിച്ച് നേരെ നടന്നടുക്കുന്ന ഒരു സ്ത്രീയെ കണ്ടു..
അടുത്തെത്തിയപ്പോള്‍ മനസ്സിലായി..
അവര്‍ സ്ത്രീയായിരുന്നില്ല..
പുരുഷനുമായിരുന്നില്ലാ..
ഒറ്റയ്ക്കല്ല.. രണ്ടു പേര്‍.. കയ്യില്‍ ചുരുട്ടി പിടിച്ച കാശ്..
നേരേ അടുത്തെത്തുന്ന ഓരോരുത്തരും തമ്മിലടുപ്പിച്ച എതിര്‍ധൃവങ്ങളെന്ന പോലെ വികര്‍ഷിച്ചു അവര്‍ക്കിരുവശത്തേക്കും തെന്നി മാറുന്നുണ്ട്..
ചിന്തിച്ചു നില്‍ക്കുംമുന്‍പേ അവരടുത്തെത്തി..
ഞാന്‍ തലയൊരല്‍പ്പം താഴ്ത്തി വശത്തേക്ക് മാറി നടക്കാന്‍ ശ്രമിച്ചു..
ഇല്ല വഴിയില്ല..
ഒരു കാല്‍വെപ്പ്‌.. തൊട്ടുമുന്‍പില്‍ അവര്‍..
അകപ്പെട്ടു കഴിഞ്ഞു.. ഞാന്‍ തല താഴ്ത്തി തന്നെ..
അടുത്ത്.. വളരെ അടുത്ത്..
അതിലൊരാള്‍ തന്‍റെ കയ്യെടുത്ത് എന്‍റെ തലയില്‍ വച്ചു..
ഇതുവരേ അറിഞ്ഞിട്ടില്ലാത്ത പൌഡറിന്റെയോ മറ്റെന്തിന്റെയൊക്കയോ മനം മടുപ്പിക്കുന്ന ഗന്ധം..
ഞാനൊന്നു വിറച്ചു..
നഗരത്തില്‍ ആ ജനാവലിയ്ക്ക് മുന്നില്‍ മാനം നഷ്ടപ്പെടാന്‍ പോകുന്നൂ എന്ന ചിന്ത..
തലയില്‍ വച്ച കൈ ചെവിയിലൂടെ ഊര്‍ന്ന് പതുക്കെ കീഴ്ത്താടിയില്‍ തടവി..
ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി..
അവരുടെ മുഖത്ത്, ആ കണ്ണുകളില്‍, അറപ്പുളവാക്കുന്ന ശൃംഗാരഭാവം..
ഞാന്‍ പതുക്കെ പറഞ്ഞു..
കാശില്ല..
ഞാന്‍ പറഞ്ഞ ഭാഷ, അവര്‍ക്ക് മനസ്സിലായ ഭാഷ ഏതെന്നറിയില്ല..
എന്‍റെ മുഖം ഒരു കടലാസുപോലെ വെളുത്തു വിളറിയിരുന്നിരിക്കണം..
മുഖഭാഷ അത്രയ്ക്കു ദയനീയമായിരുന്നിരിക്കണം..
അല്ല ആയിരുന്നു..
കീഴ്ത്താടിയില്‍ ഇരുന്ന വിരലുകള്‍ എന്‍റെ ചുണ്ടുകളില്‍ കൂടി ഒന്ന് തൊട്ടു, തന്‍റെ ചുണ്ടുകള്‍ കൂര്‍പ്പിച്ച് ഒരു പറക്കും ചുംബനം നല്‍കി അവര്‍ എന്നെ വിട്ടു അടുത്ത ഇരയെ നേടി പോയി!
ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു..
അവര്‍ തിരിച്ചു വരുമെന്ന് ഭയന്നല്ല..
പലവുരു യാചിച്ചു കരഞ്ഞിട്ടും ഒരു സ്ത്രീ കാട്ടാതിരുന്ന ദയ ഒരു ഹിജഡ എന്നോട് കാണിച്ചിരിക്കുന്നു!

ഒരു സെന്‍സസിലും ഉള്‍ക്കൊള്ളപ്പെടാത്ത, ഒരു വോട്ടര്‍ പട്ടികയിലും പേര്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത, സമൂഹത്തിന്‍റെ വെറുപ്പോടുള്ള നോട്ടം മാത്രം ഏറ്റുവാങ്ങപ്പെട്ടു ഒരു ജീവിതചക്രം കുത്തഴിഞ്ഞു ആടി തീര്‍ത്തു മണ്ണില്‍ ജീവിച്ചിരുന്നൂവെന്നൊരു തെളിവ് പോലും അവശേഷിപ്പിക്കാതെ എരിഞ്ഞു തീരുന്ന അത്തരം ജീവിതങ്ങളോട് ഒരല്‍പം അനുഭാവം തോന്നിപോയി..
വെറുത്തിട്ടു കടന്നുപോയ പലതിനോടും തോന്നാത്ത ഒന്ന്...

Monday, November 17, 2014

ചില സ്വപ്‌നങ്ങള്‍..


യാത്രകളുടെ ആധിക്യം കാരണം എന്‍റെയൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങാന്‍ തീരുമാനിച്ചു.. പ്രവാസിയായ അച്ഛന്‍ കാര്‍ വാങ്ങാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി ഏല്‍പ്പിച്ചത് അവനെ തന്നെയായിരുന്നു.. ഓടിക്കേണ്ടതും അവന്‍ തന്നെയായിരുന്നോണ്ട് ആശാന്‍ ഓടി നടന്നു കാര്യങ്ങള് നടത്തി.. കോഴിക്കോടുള്ള ഒരു മാരുതി സെക്കന്റ്‌ ഹാന്‍ഡ്‌ ഡീലേര്‍സില്‍ നിന്നും നല്ല കാര്‍ തിരഞ്ഞെടുക്കാന്‍ വേണ്ടി നാട്ടിലെ ചില സുഹൃത്തുക്കളെയും കൂട്ടിയാണ് പോയത്.
അവിടെ 2014 മോഡല്‍ ഒരു പുതുപുത്തന്‍ സ്വിഫ്റ്റ് കാറിലാണ് അവരുടെയെല്ലാം കണ്ണുടക്കിയത്..
കാര്‍ ആകെ ഉപയോഗിച്ചിട്ടുള്ളത് ഒരു മാസത്തില്‍ താഴെ മാത്രം..
ഓടിയിട്ടുള്ളത് കുറച്ചു കിലോമീറ്റേഴ്സ് മാത്രം..
ഇത്രയും പുതിയ വാഹനം വില്‍ക്കാന്‍ എന്തായിരിക്കും കാരണം?
ഉടമസ്ഥന്‍ സാമ്പത്തികപ്രതിസന്ധി കാരണം വിറ്റതാണെന്ന് ഡീലര്‍ പറഞ്ഞിട്ടും ഒരു വിശ്വാസകുറവ്.. ഡീലര്‍ എങ്ങോട്ടോ തിരിഞ്ഞ സമയത്ത് വണ്ടിയുടെ ഡോക്യുമെന്റ്സില്‍ നിന്നും പഴയ ഓണറുടെ കോണ്ടാക്റ്റ് നമ്പര്‍ തപ്പിയെടുത്ത് അവര്‍ പിന്നെ വരാമെന്നും പറഞ്ഞു സ്ഥലം വിട്ടു..

പിന്നീടാണ് ഞാന്‍ അവനെ കാണുന്നത്.. മേല്‍പ്പറഞ്ഞ കഥ പറഞ്ഞ ശേഷം ആ കാര്‍ അവര് വാങ്ങാന്‍ തീരുമാനിച്ച കാര്യവും അവന്‍ പറഞ്ഞു.. ഞാന്‍ വേറെന്തെങ്കിലും ചോദിക്കും മുന്‍പ് അവന്‍ അവന്‍റെ ഫോണ്‍ എടുത്ത് WhatsApp തുറന്നു എനിക്കൊരു കോണ്ടാക്റ്റു കാണിച്ചു തന്നു..
"Swift" എന്ന് പേരുള്ള ആ കൊണ്ടാക്റ്റില്‍ ഡിസ്പ്ലേ പിക്ചറില്‍ ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.. തൊട്ടടുത്ത്‌ സാമാന്യം ഉയരമുള്ള ഒരു മനുഷ്യന്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു..
അതിലെ സ്റ്റാറ്റസ് "I really miss you my dear" എന്നായിരുന്നു!
സ്റ്റാറ്റസ് ഇട്ടിട്ട് ഒരു മാസമാകുന്നു..
അന്ന് വണ്ടിയുടെ ഡോകുമെന്റില്‍ നിന്നും അവര് പൊക്കിയ നമ്പര്‍ അവന്‍ സ്വന്തം ഫോണില്‍ സേവ് ചെയ്തു വച്ചത് അങ്ങനെയായിരുന്നു!
അവന്‍ അയാളെ നേരിട്ട് വിളിച്ച് അന്വേഷിച്ചോ എന്ന് ചോദിച്ചു ഞാന്‍.
എങ്ങനെ വിളിക്കാനാണ്.. ഈ പിക്ചറും സ്റ്റാറ്റസും കാണുമ്പോഴേ അറിയാം അയാളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ..
ഇനി വിളിച്ചാല്‍..
പക്ഷെ ഒരു കാര്യത്തില്‍ ഉറപ്പുണ്ട്..
ആ ഒരു മാസം അയാള്‍ ആ വണ്ടി പൊന്നുപോലെ നോക്കിയിട്ടുണ്ട്! അതോണ്ട് ഞങ്ങള് ആ കാറ്‌ തന്നെ വാങ്ങാന്‍ തീരുമാനിച്ചു!

ഞാന്‍ സാമാന്യം ഉയരമുള്ള ചിരിക്കുന്ന മുഖത്തോട് കൂടിയ
ആ മനുഷ്യനെ കുറിച്ച് ചിന്തിച്ചു..
അയാള്‍ ഒരു കാര്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തിരിക്കാവുന്ന ദിവസങ്ങളെകുറിച്ച് ചിന്തിച്ചു..
ബുക്ക്‌ ചെയ്ത തന്‍റെ പ്രിയപ്പെട്ട കാര്‍ കയ്യില്‍ കിട്ടുംവരേയ്ക്കുമുള്ള അയാളുടെ വികാരവിക്ഷോഭങ്ങളെ കുറിച്ച് ചിന്തിച്ചു..
നിനച്ചിരിക്കാതെ അയാളെ സാമ്പത്തികമായി തളര്‍ത്തിയ പ്രതിസന്ധിയെ കുറിച്ച് ചിന്തിച്ചു..
ആശിച്ചു വാങ്ങിച്ച തന്‍റെ പുതുപുത്തന്‍ കാര്‍- തന്‍റെ മകന്‍ തന്നെ - ഓടിച്ചോ അല്ല ഒന്ന് കണ്ടോ കൊതി തീരുംമുന്‍പ് വില്‍ക്കേണ്ടി വന്നപ്പോള്‍ അയാള്‍ അനുഭവിച്ചിരുന്നിരിക്കാവുന്ന ഹൃദയവേദന കൂടി ചിന്തിച്ചപ്പോള്‍...

പിന്നെ കൂടുതലൊന്നും ചിന്തിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ എനിക്ക് നഷ്ടപ്പെട്ടു പോയി..

Monday, October 27, 2014

നമുക്ക് ചുറ്റും..

ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാകും പലപ്പോഴും സിനിമയിലൊക്കെ കാണിക്കുക..
എന്നാല്‍ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ കണ്ടെന്നുമിരിക്കും..

ബാംഗ്ലൂരില്‍ ഓഫീസിലെ ലേഡിസ് സ്റ്റാഫിന് കമ്പനി നേരിട്ടാണ് താമസ്സവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിട്ടുള്ളത്.. (കാശ് ഒന്നും കൊടുക്കേണ്ടാ, അതവരുടെ ശമ്പളത്തിന്നു വലിച്ചോളും!). ഭക്ഷണം തയ്യാറാക്കാനും ഓഫീസിലെ ക്ലീനിംഗ് ഇത്യാദി കാര്യങ്ങള്‍ക്കും ഒരു ചേച്ചിയെ ചുമതല പെടുത്തിയിട്ടുണ്ട്..
ആദ്യ ദിവസം തന്നെ ചേച്ചിയെ പരിചയപ്പെട്ടു.. എന്‍റെ അമ്മയുടെ പ്രായമുണ്ടാകും.. എറണാകുളം ആണ് സ്വദേശം..
ശാന്തസ്വഭാവം.. അവരെകൊണ്ട് ഇക്കണ്ട ജോലികളെല്ലാം ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നിപ്പിക്കുന്നത്ര മെലിഞ്ഞു ക്ഷീണിച്ച പ്രകൃതം..
പക്ഷെ അവര്‍ ഭയപ്പെടുത്തുന്ന പോലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു..
എപ്പോ കാണുമ്പോഴും ഒരേ ഭാവം.. ഒരേ പുഞ്ചിരി..
സൗഹൃദം കലര്‍ന്ന നേര്‍ത്ത ശബ്ദത്തില്‍ എറണാകുളം സ്ലാങ്ങിലുള്ള സംസാരം..

"അവര്‍ ഒരുപാട് അനുഭവിച്ചതാണ്‌.."
സ്റ്റാഫില്‍ നിന്നും അവരേ കുറിച്ച് ഇങ്ങനൊരു കമന്റ്‌ കേട്ടപ്പോള്‍ തീര്‍ച്ചയായും ആ ഭൂതകാലം അറിയാന്‍ തോന്നി..
സാധാരണ ജീവിതം.. വിവാഹം.. ഭര്‍ത്താവ് തികഞ്ഞ മുഴുക്കുടിയന്‍.. കഷ്ടതകള്‍.. വിവാഹമോചനം.. നിനച്ചിരിക്കാതെ മറ്റൊരു വിവാഹം.. അതും വിവാഹമോചിതനായ, ഒരു പെണ്‍കുട്ടിയുടെ പിതാവായ ഒരാളെ.. കഷ്ടകാലം അവസാനിച്ചിരുന്നില്ല.. വിവാഹശേഷം തിരിച്ചറിഞ്ഞ മുഖം മറ്റൊന്ന്.. അവരിലുള്ളതും കൂടി കവര്‍ന്നു, അവര്‍ക്കൊരു മകളെ കൂടി സമ്മാനിച്ചു, അയാളുടെ മകളെ കൂടി തലയില്‍ കെട്ടി വച്ച് അയാള് നാട് കടന്നു.. രണ്ടു തവണ സംഭവിച്ച അബദ്ധം പിന്നീടുണ്ടായില്ല.. സ്വന്തം മകളെയും മകളായ് തീര്‍ന്നവളെയും ഒരുപോലെ കണ്ടു ആ കുഞ്ഞുങ്ങളുമായി ജീവിതം തുടങ്ങി.. അന്യരുടെ വീട്ടുവേല ചെയ്തു അഭിമാനത്തോടെ അവര്‍ ആ രണ്ടു മക്കളെയും വളര്‍ത്തി.. വളര്‍ത്തുമകള്‍ പ്രായത്തില്‍ മൂത്തതായിരുന്നു.. പഠിക്കാന്‍ മിടുക്കി..
നഴ്സിങ്ങിനു പഠിക്കാന്‍ ആ മകളെ ബാംഗ്ലൂരിലേക്ക് വിടാന്‍ ഒരുങ്ങുമ്പോള്‍ നാട്ടുകാരും അടുപ്പമുള്ളവരും പലതും പറഞ്ഞു വിലക്കി നോക്കി.. ബ്ലേഡിന് പണം പലിശക്കെടുത്ത് പഠിപ്പിക്കാനായി ആ പെണ്‍കുട്ടിയെ വിടുമ്പോള്‍ അവര്‍ക്ക് പക്ഷെ വിശ്വാസമുണ്ടായിരുന്നു.. അവള്‍ തിരിച്ചു വരുമ്പോള്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടി.. കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി.. വളര്‍ത്തുമകള്‍ പഠനശേഷം നാട്ടിലേക്ക് തിരിച്ചു വന്നില്ല.. കോളേജില്‍ തന്നെ ഒരുത്തനെ പ്രണയിച്ചു വിവാഹം ചെയ്തു ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി.. വിളിച്ചാല്‍ ഫോണെടുക്കാതായി.. ഒടുവില്‍ നമ്പര്‍ തന്നെ ഇല്ലാതായി.. മറുതലയ്ക്കല്‍ കടം വാങ്ങിയ പണം പലിശയും കൂട്ടുപലിശയും എല്ലാം ചേര്‍ന്ന് മുതലിനെ പലമടങ്ങാക്കി വിഴുങ്ങി പെരുത്തു.. കടക്കാരുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ മറ്റുവഴികളില്ലാതെ അവര്‍ക്ക് ജോലിക്കായ് ഇങ്ങോട്ട് വരേണ്ടി വന്നു..

നമ്മളൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഭാരം പേറിയായിരിക്കും ഓരോ ചിരിക്കുന്ന മുഖങ്ങളും മുന്നില്‍ നില്‍ക്കുന്നുണ്ടാകുക.. അവരിപ്പോഴും ചിരിക്കുന്നുണ്ട്.. മനസ്സില്‍ മകളുടെ മുഖമായിരിക്കണം.. ഏഴാം ക്ലാസില്‍ പഠിക്കുന്ന, ഒരമ്മയുടെ പരിചരണം അത്യാവശ്യം വേണ്ടുന്ന കൌമാരക്കാരിയായ സ്വന്തം മകളെ ജ്യേഷ്ഠന്‍റെ വീട്ടില്‍ ഏല്‍പ്പിച്ചാണ് അവരിപ്പോള്‍ ഇവിടെ ഇങ്ങനെ.. എടുത്താല്‍ പൊങ്ങാത്ത ഈ ജോലികള്‍ ചെയ്യുമ്പോഴും അവരുടെ ചിന്തകളില്‍ മകലായിരിക്കണം.. അവളിപ്പോ എന്ത് ചെയ്യുകയാകും എന്നതാകാം.. കടക്കാര്‍ ജ്യേഷ്ടന്‍റെ വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കി എന്ന് കേട്ട് ദീപാവലിയ്ക്ക് രണ്ടു ദിവസം മുന്‍പായി അവര് നാട്ടിലേക്ക് പോകയുണ്ടായി.. രണ്ടു ദിവസം മുന്‍പാണ് തിരിച്ചു വന്നത്.. കടക്കാരെ അവര്‍ എന്ത് പറഞ്ഞാകും സമാധാനിപ്പിച്ചിട്ടുണ്ടാകുക എന്നറിയില്ല..
അവര്‍ ഇപ്പോഴും അതെ പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി തന്നാണ് ഇപ്പോഴും...

ഇതിപ്പോ എഴുതുമ്പോള്‍ എനിക്കവരോട് ഒരിത്തിരി കടപ്പാട് കൂടിയുണ്ട്.. കന്നഡ ഫുഡ്.. കന്നഡ ഫുഡ്.. എന്ന് നിലവിളിച്ചു രണ്ടാഴ്ചയായി പട്ടിണി കിടക്കുന്ന എനിക്ക്, ജീവാമൃതം പോലെ നല്ല നാടന്‍ ചോറും സാമ്പാറും അച്ചാറും ആരും കാണാതെ എന്‍റെ ടിഫിന്‍ ബോക്സില്‍ നിറച്ചു തന്നൂ ഇന്നവര്‍!
റൂമില്‍ വന്നു ടിഫിന്‍ ബോക്സ് തുറന്നു കുറച്ചു നേരം അതിലേക്കു നോക്കി നിന്നപ്പോള്‍ എനിക്ക് കരച്ചില് വന്നില്ലെന്നെയുള്ളൂ..
ഇവിടെ വന്നേപിന്നെ ആദ്യമായ് വയറു നിറഞ്ഞു ഭക്ഷണം കഴിച്ചു ഇന്ന്..
മനസ്സും നിറഞ്ഞു...

Friday, October 10, 2014

പിഞ്ചിലെ കരിയുന്ന പൂക്കള്‍..

+2വിനു പഠിക്കുന്ന കാലത്ത് – അതായത് 5-6 വര്‍ഷം മുന്‍പ്- വീട്ടില്‍ 8-9 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഞാന്‍ സയന്‍സ് ട്യൂഷന്‍ എടുത്തിരുന്നു.. ഞാന്‍ എന്ത് പഠിപ്പിച്ചു, പിള്ളേര്‍ എന്ത് പഠിച്ചു എന്നൊന്നും ചോദിക്കരുത്! അതൊക്കെ ഒരു ചടങ്ങായി അന്ന് നടന്നുപോയി എന്നുമാത്രം പറയാം!
ഞാന്‍ പറയുന്നതില്‍ പാതി എനിക്കേ മനസിലാകാത്തതായിരുന്നോണ്ട് ക്ലാസ്സില്‍ ചോദ്യങ്ങളോ സംശയങ്ങളോ കാര്യായിട്ട് ഉണ്ടായിരുന്നില്ല.. അതുകൊണ്ട് തന്നെ കുട്ടികളുമായി കാര്യമായ ബന്ധവും ഉണ്ടായിരുന്നില്ല.. അന്ന് ആ ട്യൂഷന്‍ ക്ലാസുകൊണ്ട് ആകെയുണ്ടായ ഒരു മെച്ചം, വഴിയിലോ ആള് കൂടുന്നിടത്തോ വച്ച് കാണുമ്പോള്‍ കുറച്ചു സുന്ദരികളില്‍ നിന്നും സുന്ദരന്മാരില്‍ നിന്നും അനര്‍ഹമായ ബഹുമാനം കിട്ടിയിരുന്നൂ/കിട്ടികൊണ്ടിരിക്കുന്നൂ എന്നുള്ളത് മാത്രമാണ്!

അന്ന് ആ ട്യൂഷന് എന്നെ സഹിക്കാന്‍ വന്നിരുന്ന കുട്ടികളില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . (ശരിയ്ക്കും ഒരുപാട് പെങ്കുട്ടികളുണ്ടാര്‍ന്നു !) അവളില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടതായി ഒന്നുമുണ്ടായിരുന്നില്ല. ക്ലാസ്സില്‍ മര്യാദയ്ക്ക് വരും. അതെ മര്യാദ പാലിച്ച് തലയും താഴ്ത്തിയിരിക്കും. പോകുമ്പോള്‍ വല്ലപ്പോഴും ഒരു പുഞ്ചിരി സമ്മാനിക്കും! ഒരു സുന്ദരികുട്ടി! പഠിക്കാന്‍ വല്ല്യ മിടുക്കിയൊന്നുമായിരുന്നില്ല. എങ്കിലും ഒരു ക്ലാസ്സുപോലും മുടക്കാതെ വരുമായിരുന്നു അന്നൊക്കെ..
കാലാന്തരത്തില്‍ ട്യൂഷന്‍ ഇല്ലാതായി.. +2 കഴിഞ്ഞു ഞാന്‍ ബിടെക്കിനു ചേര്‍ന്നു.. ആ കുട്ടിയുടെ ബാച്ച് SSLC കഴിഞ്ഞു.. +2വിനു ചേരുന്നതിനു മുന്‍പ് ഏകജാലകം പ്രകാരം അപേക്ഷ തയ്യാറാക്കാന്‍ കുട്ടി എന്റടുത്താണ് വന്നത്.. കാരണം അവളെ സഹായിക്കാന്‍ ആ കുടുംബത്തില്‍ കുറച്ചെങ്കിലും വിദ്യാഭ്യാസമുള്ള ആരുമുണ്ടായിരുന്നില്ല. സാമ്പത്തികമായി നല്ല മെച്ചത്തിലാണു ആ കുടുംബം എന്നിരിക്കിലും, നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസകാര്യത്തില്‍ അവിടെ തല്പരകക്ഷികള്‍ ഉണ്ടായില്ല. പഠിക്കാന്‍ മിടുക്കി അല്ലാതിരുന്നിട്ടും അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നും ആ കുട്ടി കാണിച്ച ആ ഒരു താല്പര്യം എനിക്ക് നന്നേ ബോധിച്ചു..
പിന്നേം വര്‍ഷങ്ങള്‍ കടന്നുപോയി.. കഴിഞ്ഞ വര്‍ഷം കുട്ടി +2 കഴിഞ്ഞു.. SSLC പോലെ തന്നെ +2നും ഭാരിച്ച മാര്‍ക്കൊന്നും ഉണ്ടാര്‍ന്നില്ല.. പക്ഷെ, ആള് വിട്ടു കൊടുത്തില്ലാ.. വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. അടുത്തുള്ള വനിതാ കോളേജില്‍ അപേക്ഷ കൊടുത്തു.. ഇലക്ട്രോണിക്സ് തന്നെ പഠനവിഷയമായി കിട്ടി! നാട്ടീന്നു കോളെജിലേക്കു അത്യാവശ്യം ദൂരമുണ്ടായിരുന്നു. ദിവസേനയുള്ള പോയ്‌വരവ് മുട്ടന്‍ സീനായിരിക്കും. ഹോസ്റ്റലില്‍ നില്‍ക്കുവാന്‍ അനുവാദം ഇല്ലാഞ്ഞിട്ടോ എന്തോ, ആ സീന്‍ മുട്ടില്ലാതെ നടന്നു.. അവള് കോളേജു ജീവിതം ആരംഭിച്ചു.
സ്വാഭാവികമായും ഈ എന്‍റെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ എറണാകുളത്തുകാരനാകേണ്ടി വന്നു! കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോ അമ്മ പറഞ്ഞു, ആ കുട്ടീടെ കല്യാണം നിശ്ചയിച്ചൂവെന്ന്.. ഞാന്‍ ചോദിക്കുംമുന്നേ തന്നെ അമ്മ ബാക്കിയെന്നോണം പറഞ്ഞത്, അവളെ കല്യാണത്തിന് ശേഷവും തുടര്‍ന്നു പഠിക്കാന്‍ ചെറുക്കന്റെ വീട്ടുകാര് സമ്മതിച്ചിട്ടുണ്ട് എന്നായിരുന്നു.. അത് പറയുമ്പോള്‍ അമ്മേടെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ ശ്രദ്ധിച്ചു. എനിക്കും സന്തോഷം തോന്നി.. എനിക്ക് നേരിട്ട്, നന്നായറിയാവുന്ന ആ സ്വപ്നങ്ങള്‍ക്ക് ഒരു മോശം അവസാനം ഉണ്ടാകില്ലല്ലോ.
ഇന്ന് വൈകുന്നേരം അമ്മയോടൊപ്പം ഇരിക്കുമ്പോള്‍ റോഡിലൂടെ ആ കുട്ടി എന്നേയും അമ്മയേം നോക്കി ഒരു വിളറിയ ചിരി തന്നു, തലയും താഴ്ത്തി കടന്നുപോയി.
നടന്നുപോകുന്ന കുട്ടിയേ നോക്കികൊണ്ട്‌ അമ്മ, ആ കുട്ടിയുടെ കല്യാണം നിശ്ചയിച്ചൂവെന്ന് പറഞ്ഞു.. ഇതുകഴിഞ്ഞ തവണ വന്നപ്പോ അമ്മ പറഞ്ഞതാണല്ലോയെന്ന് പറഞ്ഞു ഞാന്‍.. ഉടന്‍ അമ്മ പറഞ്ഞു, അവള് പഠിത്തം നിര്‍ത്തിയെന്നു! സത്യത്തില്‍ അത് കേട്ട ഉടനെ എനിക്കെന്തോ മിന്നല്‍ കടന്നു പോയപോലെ തോന്നി.. അപ്പോ ചെറുക്കന്‍ അവളെ പഠിപ്പിക്കാമെന്ന് പറഞ്ഞതോ? നിശ്ചയിക്കുമ്പോള്‍ അവര്‍ അങ്ങനെ പറഞ്ഞിരുന്നെങ്കിലും കല്യാണത്തോട് അടുത്തപ്പോള്‍ അവര് വാക്ക് മാറ്റി പറഞ്ഞത്രേ.. പെണ്ണിന്റെത വീട്ടുകാര്ക്ക് ഇനി എന്തായാലും പ്രശ്നമല്ലായിരുന്നു..

അങ്ങനെ അവള്‍ പഠിത്തം അവസാനിപ്പിച്ചു..
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ കുട്ടിയുടെ കല്യാണം നടക്കും.. കണ്ടിരുന്ന കുഞ്ഞുസ്വപ്നങ്ങള്‍ക്കു പകരം ഇനി അവള്‍ ‘കുഞ്ഞിക്കാല്‍’ സ്വപ്നം കാണാന്‍ വിധിക്കപ്പെടും. ഭര്‍ത്താവ്‌, കുഞ്ഞുങ്ങള്‍, കുടുംബം, കെട്ടുപാടുകള്‍... അവളുടെ ജീവിതം ഇനി എഴുതി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയില്‍ ഓടി തീരും..

പ്രസ്തുത സംഭവത്തോട് സമാനമായൊരു സംഭവം എന്‍റെ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒരാള്‍ക്ക് രണ്ടര പതിറ്റാണ്ട് മുന്‍പ് ഉണ്ടായിട്ടുണ്ട് എന്ന് കൂടി പറയുന്നത്, അത്രയും കാലത്തിനു ശേഷവും നമ്മുടെ വ്യവസ്ഥിതികള്‍ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചിട്ടില്ലാ എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ്. കുറുക്കുവഴികളിലൂടെയെങ്കിലും കീഴടക്കപ്പെട്ട സ്വപ്നങ്ങളില്‍ രമിക്കുമ്പോഴും എനിക്കെന്‍റെ സ്വപ്‌നങ്ങള്‍ എവിടെയോ നഷ്ടപ്പെട്ടുപോയെന്നു വിലപിക്കുന്ന ചില പെണ്‍സുഹൃത്തുക്കളോട്, ഇങ്ങനെ സ്വപ്നങ്ങളേ കാണാന്‍ വിധിയില്ലാതെ പോകുന്ന കുറെ ജന്മങ്ങള്‍ നിങ്ങള്‍ക്കിടയിലുണ്ട് എന്നോര്‍മ്മപ്പെടുത്തട്ടെ..
നമ്മളെന്താ ഇങ്ങനെ???