എന്‍റെ നേരംപോക്കുകാര്‍!!

Friday, November 28, 2014

ആദ്യപ്രണയം

ആദ്യപ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അന്നത്തെ ചാപല്യങ്ങളല്ല..
അമ്മയുടെ കുസൃതി ചിരിയാണ്..
അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലൊരു കളിയുണ്ട് അമ്മയ്ക്ക്..
ഒരല്‍പം ഇരുണ്ട്, മെലിഞ്ഞ്, കിലുങ്ങുന്ന പാദസരങ്ങളണിഞ്ഞു എന്നും പ്രലോഭിപ്പിച്ചിട്ടുള്ള ഉണ്ടകണ്ണുകളുമുണ്ടായിരുന്ന ആ കൗമാരകാലത്തെ 'തമാശ'യെ കുറിച്ച് ഇടയ്ക്ക് കുത്തിക്കൊണ്ടൊരു ചോദ്യമുണ്ടാകും അമ്മയ്ക്ക്..
മിക്കവാറും അത് തുടങ്ങുന്നത്, "നിന്‍റെ കൂടെ പഠിച്ചിരുന്ന ആ .... ഇല്ലേ?!" എന്നും പറഞ്ഞു കൊണ്ടാകും..
ആ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ വികസിക്കുന്ന കണ്ണുകളിലേക്കു നോക്കി അമ്മ ഗൂഡമായി പുഞ്ചിരിയ്ക്കും!
ബാക്കി പറയണമെങ്കില്‍ ഒന്നു മൂളണം, അല്ലെങ്കില്‍ തല ഉയര്‍ത്തണം..
അവളെ കുറിച്ചും മറ്റും ഇത്രേം വിവരങ്ങള് എവിടുന്നാണാവോ അമ്മയ്ക്ക് കിട്ടുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്!
അവളിതാ ഇപ്പൊ ഇവിടാണ്‌ പഠിക്കുന്നത്..
അവളിപ്പോ ഇതാണ് ചെയ്യുന്നത്..
അവള്‍ക്കിപ്പോ.. ഹാ.. കല്യാണമായി..
അപ്പോഴേയ്ക്കും അന്നത്തെ വികാരങ്ങളുടെ തീവ്രത തെല്ലും കുറയുകയും മനസ്സ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്!
പിന്നെടെപ്പോഴോ അവള്‍ക്കൊരു കുഞ്ഞു ജനിച്ചതായി പറഞ്ഞു കേട്ടു..
ഞാന്‍ മൂളിയില്ല..
തല ഉയര്‍ത്തിയതുമില്ലാ..
എന്നിട്ടും അമ്മ വിശേഷങ്ങള്‍ തുടര്‍ന്നു..
അമ്പലത്തില്‍ താലപ്പൊലിയുമായ്‌ നിറദീപങ്ങള്‍ക്ക് നടുവില്‍ ഒരു ദീപം പോലെ ശോഭിച്ചു നിന്ന അവള്‍, ഒരു കുഞ്ഞു ദീപത്തിന് ജന്മം കൊടുത്തിരിക്കുന്നു..
അതിനുശേഷം പിന്നെ അമ്മ അവളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല..
ആ കുസൃതിചിരി പിന്നെ മറ്റു പലതിനുമായങ്ങു ഭാഗം വെക്കപ്പെട്ടു..


അമ്മ അറിയാത്തതായി ഒന്നുമുണ്ടായിട്ടില്ല..
ഇനി ഉണ്ടാവുകയുമില്ല..

Sunday, November 23, 2014

കല്ലുകള്‍ക്കും പറയാനുള്ളത്..

നോര്‍ത്തിലെ അതിപുരാതനമായ ഒരു ക്ഷേത്രം..
അവിടുത്തേക്ക് നിലയ്ക്കാത്ത ഭക്തജനപ്രവാഹം..
ക്ഷേത്രത്തിലെ പ്രതിഷ്ടയുടെ അത്ഭുതസിദ്ധിയാണ് കാരണം.. ഭക്തര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ വിഗ്രഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നൂവത്രേ!
തങ്ങളുടെ പ്രാര്‍ത്ഥന ദൈവം അറിയുകയും തത്സമയം പ്രതികരിക്കുന്നൂവെന്നും കേട്ട് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ധാര-ധാരയായി ഒഴുകി..
ശാസ്ത്രം വളര്‍ന്നുകൊണ്ടിരുന്നു.. വിശ്വാസവും..
ചില ശാസ്ത്രകുതുകികള്‍ക്ക് ഇരിപ്പുറച്ചില്ല.. അവര്‍ക്ക് ഈ മഹാത്ഭുതത്തിനു പിന്നിലെ രഹസ്യം കണ്ടു പിടിക്കണമെന്ന് അതിയായ മോഹമുണ്ടായി..
ആഗ്രഹമുള്ളവര്‍ വഴിയും കണ്ടുപിടിക്കുമല്ലോ..
ഒടുവില്‍ ആ സത്യം അവര്‍ കണ്ടെത്തി..
ഭക്തര്‍ ഒരു പ്രത്യേകസ്ഥലത്ത് നില്‍ക്കുമ്പോഴാണ് വിഗ്രഹത്തിന്‍റെ കണ്ണില്‍ നിന്നും നീര്‍ വരുന്നത്..
ചവിട്ടി നില്‍ക്കുന്ന കല്ലിനു താഴെയായി ഒരു ജലപ്രവാഹമുണ്ട്..
ജലപ്രവാഹത്തില്‍ നിന്നും തുടങ്ങുന്ന ഒരു നേര്‍ത്ത കുഴല്‍ വിഗ്രഹത്തിനുള്ളിലൂടെ കടന്നു അതിന്‍റെ കണ്ണില്‍ അവസാനിക്കുന്നു.. ഭക്തര്‍ കല്ലില്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദം കാരണം ജലം കുറേശെയായി കുഴലിലേക്ക് കയറുകയും പ്രാര്‍ത്ഥന പാതിയില്‍ എത്തുന്ന വേളയിലാകുമ്പോഴേക്കും ദൈവത്തിന്‍റെ കണ്ണീരായി ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു!
ഉണ്ടാക്കിയ ശില്‍പിയുടെ അല്ലെങ്കില്‍ ഉണ്ടാക്കിച്ച ആളുടെ അതിബുദ്ധി! രഹസ്യം പുറത്തായിട്ടും ഭക്തരത് അംഗീകരിച്ചില്ലെന്നു പ്രത്യേകം പറയണ്ടല്ലോ! അവരതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കുകയും "വിശ്വാസം" പഴയതിലും പലമടങ്ങ്‌ ശക്തിയില്‍ തുടര്‍ന്ന് പോരികയും ചെയ്തു..

മതമേലാളന്മാര്‍ ഒരിക്കല്‍ വിശ്വാസികളെ ആകര്‍ഷിക്കാനും അതുവഴി തങ്ങള്‍ക്കു സസുഖം വാഴാനും കണ്ടുപിടിച്ച മാര്‍ഗങ്ങള്‍, ഇന്ന് വിജയകരമായി നടത്തികൊണ്ടുപോകുന്നത് ഭരണാധികാരികളാണ്..
മതമാകട്ടെ, മറ്റേതു ലഹരിയുമാകട്ടെ, ഗജനാവില്‍ വീഴുന്ന പണമാണ് അവരുടെ ഉന്നം.. അതല്ലെങ്കില്‍ ചൂട്ടു കത്തിച്ചു കാട്ടുന്ന പരിപാടി കാണാന്‍ വന്ന ആളുകള് ഉന്തിലും തള്ളിലും പെട്ട് മരിച്ചിട്ടും ആ പരിപാടി നിര്‍ത്തി വയ്ക്കാന്‍ നടപടി ഉണ്ടാകാതിരുന്നത് എന്താണാവോ!
ആരുടേയും ഒരു വിശ്വാസത്തെയും മുറിപ്പെടുത്താന്‍ ഉദ്ദേശമില്ലാ.. ഒരു ക്ഷേത്രത്തെയും പള്ളിയെയും പേരെടുത്തു പറഞ്ഞു വികാരങ്ങള്‍ വ്രണപ്പെടുത്തുന്നില്ല.. വിശ്വസിക്കുക എന്നപോലെ അവിശ്വസിക്കാനും അവകാശമുള്ള ഈ ലോകത്ത് വച്ചു പൊറുപ്പിക്കാന്‍ പറ്റാത്ത കുറെ അന്ധവിശ്വാസങ്ങള്‍ വേരോടെ പിഴുതെറിയുക തന്നെ വേണം.. വിവേകം ഉപയോഗിക്കാനുള്ളതല്ലെങ്കില്‍ പിന്നെന്തിനാണ് ഹേ വിദ്യാഭ്യാസം മലപോലെ ഉണ്ടെന്നു മേനി പറയുന്നത്..
അതെങ്ങനാ, ശാസ്ത്രസത്യങ്ങള് കണ്ടെത്താന്‍ റോക്കറ്റ് വിടും മുന്‍പ് രാഹുകാലം നോക്കുന്ന ടീംസ് ആണ്!!

Friday, November 21, 2014

ഇങ്ങനെയും മനുഷ്യര്‍..

ഒരു രണ്ടു മണിക്കൂര്‍ മുന്‍പായിരിക്കണം..
ഓഫീസില്‍ നിന്നും റൂമിലേക്ക്‌ നടന്നു വരുന്നു..
ചെറിയ എന്നാല്‍ തിരക്കേറിയ ആ സൂപ്പെര്‍ മാര്‍ക്കറ്റിന്റെ അരികുപറ്റി തിരക്കിനെ കീറി മുറിച്ചു പതുക്കെ നടക്കുമ്പോ അകലെയായി അസാധാരണമാംവിധം ശരീരം പ്രദര്‍ശിപ്പിച്ച് നേരെ നടന്നടുക്കുന്ന ഒരു സ്ത്രീയെ കണ്ടു..
അടുത്തെത്തിയപ്പോള്‍ മനസ്സിലായി..
അവര്‍ സ്ത്രീയായിരുന്നില്ല..
പുരുഷനുമായിരുന്നില്ലാ..
ഒറ്റയ്ക്കല്ല.. രണ്ടു പേര്‍.. കയ്യില്‍ ചുരുട്ടി പിടിച്ച കാശ്..
നേരേ അടുത്തെത്തുന്ന ഓരോരുത്തരും തമ്മിലടുപ്പിച്ച എതിര്‍ധൃവങ്ങളെന്ന പോലെ വികര്‍ഷിച്ചു അവര്‍ക്കിരുവശത്തേക്കും തെന്നി മാറുന്നുണ്ട്..
ചിന്തിച്ചു നില്‍ക്കുംമുന്‍പേ അവരടുത്തെത്തി..
ഞാന്‍ തലയൊരല്‍പ്പം താഴ്ത്തി വശത്തേക്ക് മാറി നടക്കാന്‍ ശ്രമിച്ചു..
ഇല്ല വഴിയില്ല..
ഒരു കാല്‍വെപ്പ്‌.. തൊട്ടുമുന്‍പില്‍ അവര്‍..
അകപ്പെട്ടു കഴിഞ്ഞു.. ഞാന്‍ തല താഴ്ത്തി തന്നെ..
അടുത്ത്.. വളരെ അടുത്ത്..
അതിലൊരാള്‍ തന്‍റെ കയ്യെടുത്ത് എന്‍റെ തലയില്‍ വച്ചു..
ഇതുവരേ അറിഞ്ഞിട്ടില്ലാത്ത പൌഡറിന്റെയോ മറ്റെന്തിന്റെയൊക്കയോ മനം മടുപ്പിക്കുന്ന ഗന്ധം..
ഞാനൊന്നു വിറച്ചു..
നഗരത്തില്‍ ആ ജനാവലിയ്ക്ക് മുന്നില്‍ മാനം നഷ്ടപ്പെടാന്‍ പോകുന്നൂ എന്ന ചിന്ത..
തലയില്‍ വച്ച കൈ ചെവിയിലൂടെ ഊര്‍ന്ന് പതുക്കെ കീഴ്ത്താടിയില്‍ തടവി..
ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി..
അവരുടെ മുഖത്ത്, ആ കണ്ണുകളില്‍, അറപ്പുളവാക്കുന്ന ശൃംഗാരഭാവം..
ഞാന്‍ പതുക്കെ പറഞ്ഞു..
കാശില്ല..
ഞാന്‍ പറഞ്ഞ ഭാഷ, അവര്‍ക്ക് മനസ്സിലായ ഭാഷ ഏതെന്നറിയില്ല..
എന്‍റെ മുഖം ഒരു കടലാസുപോലെ വെളുത്തു വിളറിയിരുന്നിരിക്കണം..
മുഖഭാഷ അത്രയ്ക്കു ദയനീയമായിരുന്നിരിക്കണം..
അല്ല ആയിരുന്നു..
കീഴ്ത്താടിയില്‍ ഇരുന്ന വിരലുകള്‍ എന്‍റെ ചുണ്ടുകളില്‍ കൂടി ഒന്ന് തൊട്ടു, തന്‍റെ ചുണ്ടുകള്‍ കൂര്‍പ്പിച്ച് ഒരു പറക്കും ചുംബനം നല്‍കി അവര്‍ എന്നെ വിട്ടു അടുത്ത ഇരയെ നേടി പോയി!
ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു..
അവര്‍ തിരിച്ചു വരുമെന്ന് ഭയന്നല്ല..
പലവുരു യാചിച്ചു കരഞ്ഞിട്ടും ഒരു സ്ത്രീ കാട്ടാതിരുന്ന ദയ ഒരു ഹിജഡ എന്നോട് കാണിച്ചിരിക്കുന്നു!

ഒരു സെന്‍സസിലും ഉള്‍ക്കൊള്ളപ്പെടാത്ത, ഒരു വോട്ടര്‍ പട്ടികയിലും പേര്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത, സമൂഹത്തിന്‍റെ വെറുപ്പോടുള്ള നോട്ടം മാത്രം ഏറ്റുവാങ്ങപ്പെട്ടു ഒരു ജീവിതചക്രം കുത്തഴിഞ്ഞു ആടി തീര്‍ത്തു മണ്ണില്‍ ജീവിച്ചിരുന്നൂവെന്നൊരു തെളിവ് പോലും അവശേഷിപ്പിക്കാതെ എരിഞ്ഞു തീരുന്ന അത്തരം ജീവിതങ്ങളോട് ഒരല്‍പം അനുഭാവം തോന്നിപോയി..
വെറുത്തിട്ടു കടന്നുപോയ പലതിനോടും തോന്നാത്ത ഒന്ന്...

Monday, November 17, 2014

ചില സ്വപ്‌നങ്ങള്‍..


യാത്രകളുടെ ആധിക്യം കാരണം എന്‍റെയൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങാന്‍ തീരുമാനിച്ചു.. പ്രവാസിയായ അച്ഛന്‍ കാര്‍ വാങ്ങാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി ഏല്‍പ്പിച്ചത് അവനെ തന്നെയായിരുന്നു.. ഓടിക്കേണ്ടതും അവന്‍ തന്നെയായിരുന്നോണ്ട് ആശാന്‍ ഓടി നടന്നു കാര്യങ്ങള് നടത്തി.. കോഴിക്കോടുള്ള ഒരു മാരുതി സെക്കന്റ്‌ ഹാന്‍ഡ്‌ ഡീലേര്‍സില്‍ നിന്നും നല്ല കാര്‍ തിരഞ്ഞെടുക്കാന്‍ വേണ്ടി നാട്ടിലെ ചില സുഹൃത്തുക്കളെയും കൂട്ടിയാണ് പോയത്.
അവിടെ 2014 മോഡല്‍ ഒരു പുതുപുത്തന്‍ സ്വിഫ്റ്റ് കാറിലാണ് അവരുടെയെല്ലാം കണ്ണുടക്കിയത്..
കാര്‍ ആകെ ഉപയോഗിച്ചിട്ടുള്ളത് ഒരു മാസത്തില്‍ താഴെ മാത്രം..
ഓടിയിട്ടുള്ളത് കുറച്ചു കിലോമീറ്റേഴ്സ് മാത്രം..
ഇത്രയും പുതിയ വാഹനം വില്‍ക്കാന്‍ എന്തായിരിക്കും കാരണം?
ഉടമസ്ഥന്‍ സാമ്പത്തികപ്രതിസന്ധി കാരണം വിറ്റതാണെന്ന് ഡീലര്‍ പറഞ്ഞിട്ടും ഒരു വിശ്വാസകുറവ്.. ഡീലര്‍ എങ്ങോട്ടോ തിരിഞ്ഞ സമയത്ത് വണ്ടിയുടെ ഡോക്യുമെന്റ്സില്‍ നിന്നും പഴയ ഓണറുടെ കോണ്ടാക്റ്റ് നമ്പര്‍ തപ്പിയെടുത്ത് അവര്‍ പിന്നെ വരാമെന്നും പറഞ്ഞു സ്ഥലം വിട്ടു..

പിന്നീടാണ് ഞാന്‍ അവനെ കാണുന്നത്.. മേല്‍പ്പറഞ്ഞ കഥ പറഞ്ഞ ശേഷം ആ കാര്‍ അവര് വാങ്ങാന്‍ തീരുമാനിച്ച കാര്യവും അവന്‍ പറഞ്ഞു.. ഞാന്‍ വേറെന്തെങ്കിലും ചോദിക്കും മുന്‍പ് അവന്‍ അവന്‍റെ ഫോണ്‍ എടുത്ത് WhatsApp തുറന്നു എനിക്കൊരു കോണ്ടാക്റ്റു കാണിച്ചു തന്നു..
"Swift" എന്ന് പേരുള്ള ആ കൊണ്ടാക്റ്റില്‍ ഡിസ്പ്ലേ പിക്ചറില്‍ ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.. തൊട്ടടുത്ത്‌ സാമാന്യം ഉയരമുള്ള ഒരു മനുഷ്യന്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു..
അതിലെ സ്റ്റാറ്റസ് "I really miss you my dear" എന്നായിരുന്നു!
സ്റ്റാറ്റസ് ഇട്ടിട്ട് ഒരു മാസമാകുന്നു..
അന്ന് വണ്ടിയുടെ ഡോകുമെന്റില്‍ നിന്നും അവര് പൊക്കിയ നമ്പര്‍ അവന്‍ സ്വന്തം ഫോണില്‍ സേവ് ചെയ്തു വച്ചത് അങ്ങനെയായിരുന്നു!
അവന്‍ അയാളെ നേരിട്ട് വിളിച്ച് അന്വേഷിച്ചോ എന്ന് ചോദിച്ചു ഞാന്‍.
എങ്ങനെ വിളിക്കാനാണ്.. ഈ പിക്ചറും സ്റ്റാറ്റസും കാണുമ്പോഴേ അറിയാം അയാളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ..
ഇനി വിളിച്ചാല്‍..
പക്ഷെ ഒരു കാര്യത്തില്‍ ഉറപ്പുണ്ട്..
ആ ഒരു മാസം അയാള്‍ ആ വണ്ടി പൊന്നുപോലെ നോക്കിയിട്ടുണ്ട്! അതോണ്ട് ഞങ്ങള് ആ കാറ്‌ തന്നെ വാങ്ങാന്‍ തീരുമാനിച്ചു!

ഞാന്‍ സാമാന്യം ഉയരമുള്ള ചിരിക്കുന്ന മുഖത്തോട് കൂടിയ
ആ മനുഷ്യനെ കുറിച്ച് ചിന്തിച്ചു..
അയാള്‍ ഒരു കാര്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തിരിക്കാവുന്ന ദിവസങ്ങളെകുറിച്ച് ചിന്തിച്ചു..
ബുക്ക്‌ ചെയ്ത തന്‍റെ പ്രിയപ്പെട്ട കാര്‍ കയ്യില്‍ കിട്ടുംവരേയ്ക്കുമുള്ള അയാളുടെ വികാരവിക്ഷോഭങ്ങളെ കുറിച്ച് ചിന്തിച്ചു..
നിനച്ചിരിക്കാതെ അയാളെ സാമ്പത്തികമായി തളര്‍ത്തിയ പ്രതിസന്ധിയെ കുറിച്ച് ചിന്തിച്ചു..
ആശിച്ചു വാങ്ങിച്ച തന്‍റെ പുതുപുത്തന്‍ കാര്‍- തന്‍റെ മകന്‍ തന്നെ - ഓടിച്ചോ അല്ല ഒന്ന് കണ്ടോ കൊതി തീരുംമുന്‍പ് വില്‍ക്കേണ്ടി വന്നപ്പോള്‍ അയാള്‍ അനുഭവിച്ചിരുന്നിരിക്കാവുന്ന ഹൃദയവേദന കൂടി ചിന്തിച്ചപ്പോള്‍...

പിന്നെ കൂടുതലൊന്നും ചിന്തിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ എനിക്ക് നഷ്ടപ്പെട്ടു പോയി..